സ്വന്തം വയറിലൊളിപ്പിച്ച് 49 കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ കൊണ്ടുവന്ന പ്രവാസിക്ക് ശിക്ഷ വിധിച്ചു
വിമാനത്താവളത്തില്‍ വെച്ച് ഇയാളെ കണ്ടപ്പോള്‍ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അസ്വഭാവികത തോന്നി. എന്തെങ്കിലും വെളിപ്പെടുത്താനുണ്ടോ എന്ന് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മറുപടി.
ദുബൈ: സ്വന്തം വയറിലൊളിപ്പിച്ച് കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ കടത്തിയ വിദേശിക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 49 വയസുകാരനായ പ്രതിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. യുഎഇയില്‍ വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടൊയാണ് കൊക്കൈന്‍ എത്തിച്ചതെന്ന് പ്രതി പറഞ്ഞു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ച് ഇയാളെ കണ്ടപ്പോള്‍ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അസ്വഭാവികത തോന്നി. എന്തെങ്കിലും വെളിപ്പെടുത്താനുണ്ടോ എന്ന് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇയാളുടെ ബാഗുകള്‍ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ലഗേജ് പരിശോധനയ്‍ക്ക് ശേഷം ഇയാളെ എക്സ്റേ മെഷീന്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ തുടങ്ങിയപ്പോഴാണ് ശരീരത്തില്‍ 49 കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇവയ്‍ക്ക് ഒരു കിലോഗ്രാമോളം ഭാരമുണ്ടായിരുന്നു. തനിക്ക് പണത്തിന് ആവശ്യമുള്ളതിനാല്‍ അത് മനസിലാക്കിയ നാട്ടിലുള്ള ഒരാള്‍ കൊക്കൈന്‍ കടത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. 53 ക്യാപ്‍സൂളുകളാണ് കൊണ്ടുവന്നത്. നാലെണ്ണം ദുബൈ വിമാനത്താവളത്തിലെ വാഷ്‍റൂമില്‍ വെച്ച് ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona