ആഗോള കത്തോലിക്കാ കോൺഗ്രസ് സമ്മേളനത്തിന് ദുബായില്‍ തുടക്കമായി. തെക്കൻ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് പോൾ ഹിൻഡർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ദുബായ്: സഭയുടെയും സമൂഹത്തിന്റെയും ഐക്യത്തിനു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെ ആഗോള കത്തോലിക്കാ കോൺഗ്രസ് സമ്മേളനത്തിന് ദുബായില്‍ തുടക്കമായി. മാനവസാഹോദര്യത്തിന്റെ ഉദാത്തമാതൃകയാണ് യുഎഇയെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. കേരളത്തിലെ സിറോ മലബാർ സഭാംഗങ്ങളായ രാഷ്ട്രീയനേതാക്കളും സമ്മേളനത്തിന്റെ ഭാഗമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വികസനത്തിന്റെയും വളർച്ചയുടെയും അടിസ്ഥാനം മാനവ സാഹോദര്യമായിരിക്കണമെന്ന് ആഗോള കത്തോലിക്കാ കോൺഗ്രസിന്റെ പ്രഥമ രാജ്യാന്തര സമ്മേളനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിനിടെ ഒപ്പുവച്ച മാനവസാഹോദര്യ പ്രഖ്യാപനം മതങ്ങൾക്കുപരിയായി എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാർക്കിടയിലും ഈ ഒരുമയുണ്ടാകണമെന്ന് വേദിയിലുണ്ടായിരുന്ന പി.ജെ.ജോസഫും, ജോസ്.കെ.മാണിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ സാക്ഷിയാക്കി കർദിനാൾ ഓർമിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും കർദിനാൾ പറഞ്ഞു. തെക്കൻ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് പോൾ ഹിൻഡർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങിയ വിവിധ വിഷയങ്ങളാണ് രണ്ടുദിവസത്തെ സമ്മേളനം ചർച്ച ചെയ്യുന്നത്.