കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളൂവെന്ന് ജി20 ധനകാര്യമന്ത്രിമാർ
ആഗോളതലത്തില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. കൊറോണ വൈറസ് സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതം, നികുതിയുടെ ഡിജിറ്റല്‍വത്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയായിരുന്നു ജി20 അംഗങ്ങരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും അതത് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ മേധാവികളും മറ്റ് സാമ്പത്തിക വിദഗ്ധരും പങ്കെടുത്ത സമ്മേളനത്തിലെ പ്രധാന ചര്‍ച്ച.
റിയാദ്: ചൈനയിൽ നിന്ന് തുടങ്ങിയ കൊറോണ വൈറസ് വ്യാപനം ലോകത്താകെ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വരും മാസങ്ങളിലാണ് കൂടുതലായി പ്രതിഫലിക്കുകയെന്ന് ജി20 രാജ്യങ്ങളുടെ ധനകാര്യമന്ത്രിമാർ. റിയാദില്‍ ഞായറാഴ്ച സമാപിച്ച ജി20 സാമ്പത്തിക സമ്മേളനമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്. വൈറസ് പടര്‍ന്നതോടെ ഉണ്ടായ പ്രത്യാഘാതം നേരിടാന്‍ അംഗരാജ്യങ്ങളുടെ നേതൃത്വത്തില്‍ ശ്രമം തുടരാനും സമ്മേളനം തീരുമാനിച്ചു.
ആഗോളതലത്തില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. കൊറോണ വൈറസ് സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രത്യാഘാതം, നികുതിയുടെ ഡിജിറ്റല്‍വത്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവയായിരുന്നു ജി20 അംഗങ്ങരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും അതത് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ മേധാവികളും മറ്റ് സാമ്പത്തിക വിദഗ്ധരും പങ്കെടുത്ത സമ്മേളനത്തിലെ പ്രധാന ചര്‍ച്ച.
ചര്‍ച്ചയിലും സമ്മേളനത്തിലും പ്രധാനമായും വിഷയമായത് കൊറോണ വൈറസ് സമ്പദ്ഘടനയിലുണ്ടാക്കിയ പ്രത്യാഘാതമായിരുന്നു. റിയാദ് റിട്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ അധ്യക്ഷത വഹിച്ചു. ആഗോള തലത്തില്‍ കൊറോണ ഉണ്ടാക്കിയ പ്രത്യാഘാതം എത്രയെന്ന് ഈ ഘട്ടത്തില്‍ വിലയിരുത്തുക അസാധ്യമാണെന്നും ഏപ്രിലില്‍ വാഷിങ്ടണില്‍ വീണ്ടും യോഗം ചേരുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് അല്‍ജദാന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് മുന്നോടിയായി രണ്ടാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ ധനകാര്യ മന്ത്രിമാര്‍ ജി20 ഫോറത്തില്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ഇറ്റലിയിലും ഇറാനിലും കൊറോണ വൈറസ് ബാധിച്ച് മരണം സംഭവിച്ചത് ഭീതിയോടെയാണ് യൂറോപ്പും ഗള്‍ഫ് മേഖലയും കാണുന്നതെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത യൂറോപ്യന്‍ യൂനിയൻ സാമ്പത്തികകാര്യ കമീഷണർ പൗല ജെൻറിലോനി പറഞ്ഞു. ചൈനക്ക് യൂറോപ്യന്‍ യൂനിയന്റെ മെഡിക്കല്‍ സഹായം ലഭ്യമാക്കായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സാമ്പത്തിക രംഗത്ത് വളര്‍ച്ചയോ തളര്‍ച്ചയോ ഉണ്ടായിരുന്നില്ല. അതിനാൽ ഈ വര്‍ഷം സാമ്പത്തിക നേട്ടം കാണുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ അതിന് വെല്ലുവിളിയായി നില്‍ക്കുന്നത് കൊറോണ വൈറസിന്റെ വ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് വ്യാപനം എത്രകാലം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചാകും സാമ്പത്തിക രംഗത്തുള്ള പ്രതിഫലനമെന്നാണ് സമ്മേളനം വിലയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂഗോളത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും ഇത് മന്ത്രിമാരുടേയും ശാസ്ത്രജ്ഞരുടേയും നേതൃത്വത്തില്‍ ഇത്തവണത്തെ ജി20 ഉച്ചകോടിയുടെ ഭാഗമായി ചര്‍ച്ചക്ക് വരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ആഗോള നികുതി ഘടന കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിൽ അന്തിമ ധാരണയിലെത്തിയിട്ടില്ല. ആഗോള തലത്തില്‍ സാമ്പത്തിക രംഗം ഡിജിറ്റലൈസ് ചെയ്തതോടെയുണ്ടായ വെല്ലുവിളികള്‍ നേരിടാനുള്ള പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയായെന്നും അേദ്ദഹം പറഞ്ഞു.