സംസ്‌കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.

ദുബൈ: പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വൈകിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ദുബൈയില്‍ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) മൃതദേഹം ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതിലാണ് വീഴ്ച സംഭവിച്ചത്.

വിമാനം വൈകിയതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അയച്ചു. എന്നാല്‍ മൃതദേഹം ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 'കുടുംബാംഗങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. മറ്റ് യാത്രക്കാരെ ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ക്രമീകരണം ചെയ്തു. പക്ഷേ ചുരുങ്ങിയ സമയത്തിനുള്ളില്‍ മൃതദേഹം ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിക്കാനായില്ല. ഇതോടെ ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഷെഡ്യൂള്‍ ചെയ്ത അടുത്ത വിമാനം കുടുംബം തെരഞ്ഞെടുത്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ദുഃഖിതരായ കുടുംബത്തിന് ഹോട്ടല്‍ താമസം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും എയര്‍ലൈന്‍ നല്‍കി'- എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

ഈ മാസം 13ന് രാത്രി 8.45ന് പുറപ്പെടേണ്ട വിമാനം വൈകിയതോടെ സംസ്‌കാര ചടങ്ങും വൈകി. സംസ്‌കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലായിരുന്നു മൃതദേഹം. 

Read Also- റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീപടര്‍ന്നു, ചെറിയ അശ്രദ്ധ മൂലം ദാരുണ അപകടം; പ്രവാസി മലയാളി യുവാവ് മരിച്ചു

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥ കാരണം കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുിവിട്ടു. ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളാണ് കൊച്ചിയിലേക്ക് മാറ്റേണ്ടി വന്നത്. ഒമാൻ ഏയറിന്റെ മസ്കറ്റ് - കോഴിക്കോട് വിമാനം, എയർ അറേബ്യയുടെ അബൂദാബി - കോഴിക്കോട് വിമാനം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ - കോഴിക്കോട്, ഷാർജ - കോഴിക്കോട് സര്‍വീസുകളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.

സംസ്ഥാനത്ത് 11 ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...