Asianet News MalayalamAsianet News Malayalam

ദുബൈയില്‍ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റെന്ന് പ്രചാരണം; കാട്ടുതീ പോലെ പടര്‍ന്ന് വാര്‍ത്ത, പ്രതികരിച്ച് പൊലീസ്

എക്‌സ് പ്ലാറ്റ്‌ഫോം, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയില്‍ വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ട്രെന്‍ഡിങായി മാറുകയും ചെയ്തു.

gulf news Dubai Police deny reports about four Israelis stabbed in emirate rvn
Author
First Published Oct 17, 2023, 5:53 PM IST

ദുബൈ: ദുബൈയില്‍ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത നിഷേധിച്ച് ദുബൈ പൊലീസ്. നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റുവെന്നും ഒരാള്‍ അറസ്റ്റിലായെന്നുമാണ് പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാര്‍ത്ത പ്രചരിച്ചത്.

എക്‌സ് പ്ലാറ്റ്‌ഫോം, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയില്‍ വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ട്രെന്‍ഡിങായി മാറുകയും ചെയ്തു. ഇതോടെ പല പ്ലാറ്റ്ഫോമുകളും ബ്രേക്കിങ് ന്യൂസ് എന്ന രീതിയിലും വാര്‍ത്ത പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദീകരണവുമായി എത്തിയത്.

യുഎഇയില്‍ സുരക്ഷ പരമപ്രധാനമാണെന്ന് ദുബൈ മീഡിയ ഓഫീസ് വഴി പൊലീസ് പുറത്തുവിട്ട പ്രസ്താനവയില്‍ വ്യക്തമാക്കുന്നു. കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്നും അഭ്യൂഹങ്ങളും തെറ്റിദ്ധാരണ പടര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വ്യാജപ്രചാരണം നടത്തുന്നത് ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് വിശദമാക്കി. 

Read Also - ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികള്‍ 'പടിക്ക് പുറത്ത്'; വിസ റദ്ദാക്കി നാടുകടത്താന്‍ നീക്കം

ബോംബ് വര്‍ഷത്തിനിടെ ജീവനുംകൊണ്ടോടി പലസ്തീനികള്‍; അഭയമേകി ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളി

ഗാസ: ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്പില്‍ നിന്ന് പലായനം ചെയ്ത നൂറു കണക്കിന് പലസ്തീൻ മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതനമായ ക്രിസ്ത്യന്‍ ദേവാലയത്തില്‍. ഗാസയിലെ സെന്റ് പോർഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്. ജീവനും കയ്യില്‍ പിടിച്ച് ചര്‍ച്ചിലെത്തിയവരില്‍ പല വിശ്വാസങ്ങള്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് അഭയം തേടിയെത്തിയ വാലാ സോബെ എന്ന യുവതി പറഞ്ഞു. 

"ഇന്ന് പകല്‍ ഞങ്ങള്‍ ജീവനോടെയുണ്ട്. ഈ രാത്രി കടക്കുമോ എന്ന് ഉറപ്പില്ല. എന്നാൽ ചുറ്റുമുള്ളവര്‍ ഞങ്ങളുടെ വേദന ലഘൂകരിക്കുന്നു" സോബെ പറഞ്ഞു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി പള്ളിയില്‍ വൈദികന്മാര്‍ നിലകൊള്ളുന്നുവെന്ന് സോബെ പറഞ്ഞു. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടേതാണ് സെന്റ് പോർഫിറിയസ് ദേവാലയം. 

ഇസ്രയേല്‍ - ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തിപ്പോള്‍, ഇതുവരെ ഇസ്രയേൽ മിസൈലുകള്‍ പള്ളിയെ തൊട്ടിട്ടില്ല. എന്നാല്‍ ഇസ്രായേൽ പള്ളിയിൽ ബോംബിടില്ലെന്ന് തനിക്ക് ഉറപ്പില്ലെന്ന് സെന്റ് പോർഫിറിയസിലെ വൈദികനായ ഫാദർ ഏലിയാസ് പറഞ്ഞു. ഈ ദേവാലയം നൂറുകണക്കിന് സാധാരണക്കാർക്ക് അഭയം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ ദേവാലയത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഏതെങ്കിലും മതത്തിനെതിരായ ആക്രമണം അല്ലെന്നും മറിച്ച് മാനവികതയ്‌ക്കെതിരായ ആക്രമണം കൂടിയാണെന്നും ഫാദർ ഏലിയാസ് പറഞ്ഞു. സഹായം ആവശ്യമുള്ളവർക്ക് സഹായം നല്‍കുന്നതാണ് മാനവികതയെന്നും അദ്ദേഹം പറഞ്ഞു. 

1150 നും 1160 നും ഇടയിൽ നിർമിച്ചതാണ്  ഗാസയിലെ സെന്റ് പോർഫിറിയസ് പള്ളി. അഞ്ചാം നൂറ്റാണ്ടില്‍ ഗാസയില്‍ ജീവിച്ചിരുന്ന ബിഷപ്പിന്റെ പേരാണ് പള്ളിക്ക് നല്‍കിയത്. ഗാസയിലെ പലസ്തീനികള്‍ക്ക് മതഭേദമില്ലാതെ ഈ ദേവാലയം പ്രതിസന്ധി സമയങ്ങളില്‍ ആശ്വാസം നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios