രണ്ടു വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ജോലികൾ ചെയ്തു. അതിനിടയിൽ എക്സിറ്റടിച്ച വ്യക്തി രാജ്യം വിടാത്തതിനാൽ സിസ്റ്റം ബ്ലോക്ക് ആയെന്നും എത്രയും പെട്ടെന്ന് രേഖകൾ ശരിയാക്കണമെന്നും സ്പോൺസർ ജസ്റ്റിനെ അറിയിച്ചു.

റിയാദ്: നാലു വർഷത്തിലേറെയായി നിയമ വ്യവസ്ഥയെ ഭയപ്പെട്ട് ജീവിതം തള്ളിനീക്കിയ കന്യാകുമാരി സ്വദേശി ജസ്റ്റിൻ ആശ്വാസത്തോടെ നാട്ടിലേക്ക്. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി റിയാദിലെ നിർമ്മാണ മേഖലയിൽ ജോലിചെയ്യുന്ന ഇദ്ദേഹം ഒൻപത് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിട്ടുള്ളത്. 

Add Asianetnews as a Preferred SourcegooglePreferred

2019 അവസാനത്തോടെ നിലവിലെ സ്പോൺസറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിൽ പോകുന്നതിനായി തയ്യാറായതായിരുന്നു ജസ്റ്റിൻ. കോവിഡ് മഹാമാരിയുടെ ആരംഭകാലഘട്ടം. ദിനംതോറും അവസ്‌ഥ മാറി വരികയും ലോകം അടച്ചിടലിലേക്ക് നീങ്ങിയേക്കാമെന്ന മാധ്യമ വാർത്തകളും ശ്രദ്ധയിൽപെട്ട ജസ്റ്റിന്റെ പുതിയ വിസയിൽ വരാനുള്ള മോഹത്തിന് വിലങ്ങു തടിയായേക്കാം എന്ന ചിന്തയിൽ തൽക്കാലം നാട്ടിൽ പോകുന്നില്ല എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

കോവിഡിനെ ലോകം അതിജീവിച്ചെങ്കിലും ജസ്റ്റിന് എക്സിറ്റടിച്ചു നാട്ടിൽ പോകാത്തത് വിനയായി. രണ്ടു വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ജോലികൾ ചെയ്തു. അതിനിടയിൽ എക്സിറ്റടിച്ച വ്യക്തി രാജ്യം വിടാത്തതിനാൽ സിസ്റ്റം ബ്ലോക്ക് ആയെന്നും എത്രയും പെട്ടെന്ന് രേഖകൾ ശരിയാക്കണമെന്നും സ്പോൺസർ ജസ്റ്റിനെ അറിയിച്ചു. ഇക്കാമ അടിക്കുന്നതിനും പിഴയുമായി 13500 റിയാൽ ജസ്റ്റിൻ നൽകി.
രേഖകൾ ശരിയാക്കി നാട്ടിൽ പോകാനാകുമെന്ന ആശ്വാസത്തിൽ ആറു മാസത്തോളം കാത്തിരുന്നു. മറുപടി ലഭിക്കാത്തതിനാൽ വീണ്ടും സ്പോൺസറെ സമീപിച്ചപ്പോഴാണ്, ഇക്കാമ പുതുക്കുന്നതിന്ന്
എക്സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴ 40000 റിയാൽ ഉണ്ടെന്ന് അറിയിക്കുന്നത്. 

Read Also -  ടിക്കറ്റ് കാശ് വാങ്ങി! പക്ഷെ കുട്ടിയല്ലേ മടിയിലിരുന്നാൽ മതിയെന്ന് വിമാന ജീവനക്കാര്‍, യുവതിയുടെ പരാതി

ഇത്രയും ഭീമമായ തുക കണ്ടെത്തുക പ്രയാസകരമായതിനാൽ മറ്റു മാർഗങ്ങൾ അന്വേഷിച്ച് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ സമീപിക്കുന്നത്. തുടർന്ന് കേളി ജസ്റ്റിന്റെ വിഷയം ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽ പെടുത്തുകയും, എംബസ്സിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഊഴത്തിനായി മൂന്നു മാസം വരെ കത്തിരിന്നു. ഇതിനിടെയാണ് ഇന്ത്യൻ എംബസ്സിയുടെ നിരന്തര ശ്രമത്തിന്റെ ഫലമായി എക്സിറ്റ് കാലാവധി തീർന്നവർക്ക് കാലയളവ് നോക്കാതെ 1000 റിയാൽ പിഴയടച്ച് എക്സിറ്റ് പോകാമെന്ന സൗദിയുടെ പുതിയ ഉത്തരവ് വന്നത്. 

നിശ്ചിത കാലയളവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജസ്റ്റിനെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് തുണയായ ഈ ഉത്തരവിൽ രജിസ്റ്റർ ചെയ്ത് പരമാവധി ആളുകളെ സഹായിക്കാനാണ് എംബസ്സിയുടെയും ശ്രമം. അതിനാൽ വേഗത്തിൽ കാര്യങ്ങൾ നീക്കിയായതിനാൽ തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി എക്സിറ്റ് ലഭിച്ചു. നിയമ ലംഘകർക്കെതിരെ സൗദി പരിശോധന ഊർജിതമാക്കിയതിനാൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടി വരുമോ എന്ന ഭയപ്പാടിലായിരുന്നു ഇത്രയും നാൾ കഴിഞ്ഞിരുന്നത്. എക്സിറ്റ് ലഭിച്ച് ആശ്വാസത്തോടെ കഴിഞ്ഞ ദിവസം ജെസ്റ്റിൻ നാടണഞ്ഞു.

(ഫോട്ടോ: കേളി പ്രവർത്തകർ നാസർ പൊന്നാനിയും മണികണ്ഠ കുമാറും എക്സിറ്റ് രേഖകൾ ജസ്റ്റിന് കൈമാറുന്നു)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...