ജനുവരി മുതൽ ജോലിയിൽ പ്രവേശിക്കും. ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്
റിയാദ്: സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. മൂന്നു വർഷത്തിനുള്ളില്‍ പരിചയ സമ്പന്നരായ 700 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. ജനുവരി മുതൽ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയർ സി.ഇ.ഒ അറിയിച്ചു.
വ്യോമഗതാഗത മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങുന്നതിന്റെ ഭാഗമായാണ് അടുത്തിടെ പ്രഖ്യാപിച്ച റിയാദ് എയറിന്‍റെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നത്. സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായാണ് റിയാദ് എയർ അവതരിപ്പിച്ചിട്ടുള്ളത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് പിന്തുണയോടെയാണ് ഇതിന്‍റെ പ്രവർത്തനം.
ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ബോയിങ് 787-9, വീതികൂടിയ ബോയിങ് 777 എന്നീ ശ്രേണികളിൽപ്പെട്ട വിമാനങ്ങളിലേക്ക് മികച്ച പൈലറ്റുമാരെയായിരിക്കും നിയമിക്കുക. ഇതിനായുളള ഇൻറർവ്യൂ ആരംഭിച്ചതായി റിയാദ് എയർ സി.ഇ.ഒ പീറ്റർ ബെല്ല്യു പറഞ്ഞു. അടുത്ത ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പുതിയ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കും. കൂടാതെ ചില പൈലറ്റുമാർ ഒക്ടോബറിലും നവംബറിലും ജോലിക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പീറ്റർ ബെല്ല്യു പറഞ്ഞു.
Read Also - കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് രണ്ട് വിമാന കമ്പനികള്‍ കൂടി
സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍; ആഴ്ചയില്‍ ആറു ദിവസം സര്‍വീസ്
കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായുള്ള ഫ്‌ലൈനാസ് വിമാന കമ്പനി കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. കോഴിക്കോട്-റിയാദ് സെക്ടറിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. ഇത് ആറ് സര്‍വീസുകളായി വര്‍ധിക്കും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടാകും. റിയാദില്‍ നിന്ന് പ്രാദേശിക സമയം രാത്രി 12.40ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 8.20ന് എത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് പ്രാദേശിക സമയം 11.45ന് റിയാദിലെത്തുന്ന വിധത്തിലാണ് പുതിയ സര്‍വീസുകള്‍.
