ഫ്രാൻസിലെ ഇൻറർപോൾ ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ അതോറിറ്റിയായ നസഹയും ഇന്റര്‍പോളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി.

റിയാദ്: ഇനി സൗദി അറേബ്യയിൽനിന്ന് അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും കുടുങ്ങും. സൗദിയിലെ അഴിമതി വിരുദ്ധ സമിതിയായ ‘നസഹ’യും ഇന്റർപോളും ഈ രംഗത്ത് കൈകോർക്കുന്നു. അഴിമതി നടത്തി വിദേശങ്ങളിലേക്ക് മുങ്ങുന്ന കുറ്റാവാളികളെ നിയമത്തിന് മുമ്പിലെത്തിക്കുന്നതിനും കേസുകളുമായി ബന്ധപ്പെട്ട പണവും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനും ഇരു ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കും. 

നസഹ പ്രസിഡൻറ് മാസിൻ ബിൻ ഇബ്രാഹീം അൽ ഖമൂസ് ഫ്രാൻസിലെ ഇൻറർപോൾ ആസ്ഥാനം സന്ദർശിച്ചാണ് രണ്ട് സ്ഥാപനങ്ങളുടെയും പരസ്പര സഹകരണത്തിന് ധാരണയിലെത്തിയത്. ഇൻറർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കും മറ്റു മുതിർന്ന നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അഴിമതിയും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും തടയുന്നതിനാണ് ഈ ഏജൻസികൾ തമ്മിൽ സഹകരിക്കുക.

അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് നേരിടുന്ന വെല്ലുവിളികൾ, പ്രാദേശിക അന്തർദേശിയ ചട്ടക്കൂടുകൾക്കും കരാറുകൾക്കും ഉള്ളിൽനിന്ന് കൊണ്ട് അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം എന്നിവ നസഹ - ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയിൽ ചർച്ചയായി. 

അഴിമതി കേസുകളുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള സഹകരണം, അഴിമതി കേസുകളിൽ വിദേശങ്ങളിലേക്ക് കടത്തുന്ന ഫണ്ടുകളും സ്വത്തുക്കളും വീണ്ടെടുക്കൽ, പ്രതികളെ കോടതിക്ക് മുമ്പാകെ കൊണ്ടുവരുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമുള്ള സഹകരണം എന്നിവ ഇരു ഏജൻസികൾക്കുമിടയിൽ ഉറപ്പാക്കും. നസഹയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം വിയന്നയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

Read also:  എല്ലാ പ്രദേശങ്ങളിലും കര്‍ശന പരിശോധന; ഏഴ് ദിവസത്തിനകം 9,777 പ്രവാസികളെ നാടുകടത്തിയെന്ന് അധികൃതര്‍

കഴിഞ്ഞ മാസം അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിർമാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം 107 പേരെ അറസ്റ്റ് ചെയ്തതായി ‘നസഹ’ അറിയിച്ചിരുന്നു. ഇക്കൂട്ടത്തിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. പ്രതിരോധം, ആരോഗ്യം, ആഭ്യന്തരം, മുനിസിപ്പൽ-പാർപ്പിടം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രതികളുടെ കൂട്ടത്തിലുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...