എന്നാല്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ അറിഞ്ഞപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോയെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്.
ന്യൂയോര്‍ക്ക്: ബേബിസിറ്ററെ തേടിയുള്ള ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. യുഎസിലുള്ള ഒരു സ്ത്രീയാണ് ബേബിസിറ്ററിന് വേണ്ടി പരസ്യം നല്‍കിയത്.
എന്നാല്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ അറിഞ്ഞപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോയെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നത്. ജോലിക്ക് മണിക്കൂറിന് ആറ് ഡോളര്‍ മാത്രമാണ് ശമ്പളം നല്‍കുക. ഏകദേശം 500 ഇന്ത്യന്‍ രൂപ. പ്രതിമാസം ഏകദേശം അരലക്ഷത്തിലേറെ ഇന്ത്യന്‍ രൂപയാണ് ശമ്പളം. ദിവസം ആറു മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. ലോകത്തെങ്ങുമില്ലാത്ത നിബന്ധനകളാണ് ഇതിനായി സ്ത്രീ നല്‍കിയിരിക്കുന്നത്. നാലു കുട്ടികളെ ദിവസവും ആറു മണിക്കൂര്‍ നേരം നോക്കണം. അവധി ദിവസങ്ങളിലും മിക്കവാറും ജോലി ചെയ്യേണ്ടി വരും. ജോലിക്ക് അപേക്ഷിക്കുന്നവര്‍ മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങളില്‍ ഇല്ലാത്തവരാകണം. അവര്‍ ദേഹത്ത് ടാറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. 25 വയസ്സിന് മുകളില്‍ പ്രായമുള്ളവരാകണം. ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവ ഡിലീറ്റ് ചെയ്യണം. തന്റെ കുട്ടികള്‍ അത് കാണുന്നത് ഇഷ്ടമല്ലെന്നാണ് സ്ത്രീ പറയുന്നത്.
Read Also - പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ അടിയന്തര സഹായം; നിര്‍ദ്ദേശം നല്‍കി ശൈഖ് മുഹമ്മദ്
രണ്ട്, മൂന്ന്, അഞ്ച്, ഏഴ് എന്നീ പ്രായത്തിലുള്ള നാലു കുട്ടികളെയാണ് പരിചരിക്കേണ്ടത്. ജോലിക്ക് വരുന്നയാള്‍ നന്നായി ഭക്ഷണം പാകം ചെയ്യുന്നയാളും വീട് വൃത്തിയാക്കുന്നവരും ആകണം. ബിദുരാനന്തര ബിരുദം കഴിഞ്ഞവരെയാണ് അന്വേഷിക്കുന്നത്. ഇതൊന്നും പോരാഞ്ഞ്, ജോലിക്ക് വരുന്നയാള്‍ക്ക് അഞ്ച് പ്രൊഫഷണല്‍ റഫറന്‍സും വേണം. ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ മയക്കുമരുന്ന് ഉപോഗിച്ചിട്ടുണ്ടോ എന്നും ടെസ്റ്റ് ചെയ്യും. ഈ ഡിമാന്‍ഡുകളും വെച്ച് നടന്നാല്‍ ഒരിക്കലും ബേബി സിറ്ററെ കിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ദിവസം 200 ഡോളര്‍ തന്നാലും ഈ പണിക്കില്ലെന്നാണ് ഒരു ബേബിസിറ്റര്‍ കുറിച്ചത്.
