കണ്ണൂരില്‍ നിന്നും ഹജ്ജ് എംബാര്‍ക്കേഷന്‍; അടുത്തവര്‍ഷം പ്രതീക്ഷിക്കാമെന്ന് മന്ത്രി ജലീല്‍
2,740 തീർഥാടകരാണ് ഈ വർഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിനായി പുറപ്പെടുക. സംസ്ഥാനത്ത് കരിപ്പൂരൂം ഇത്തവണ ഹജ്ജ് എംബാര്‍കേഷന്‍ അനുവദിച്ചിട്ടുണ്ട്
കൊച്ചി: അടുത്ത വർഷം കണ്ണൂരിൽ നിന്ന് കൂടി ഹജ്ജിന്‍റെ എംബാര്‍ക്കേഷൻ അനുവദിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ വിമാനം ഇന്ന് പുറപ്പെടും. ഞായറാഴ്ച മുതല്‍ 17 വരെ എട്ടു സര്‍വീസുകളാണ് നെടുമ്പാശ്ശേരിയിൽ നിന്നുണ്ടാവുക. ഇന്നുച്ചയ്ക്ക് രണ്ടിന് ആദ്യവിമാനം യാത്രയാകും.
2,740 തീർഥാടകരാണ് ഈ വർഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിനായി പുറപ്പെടുക. സംസ്ഥാനത്ത് കരിപ്പൂരൂം ഇത്തവണ ഹജ്ജ് എംബാര്‍കേഷന്‍ അനുവദിച്ചിട്ടുണ്ട്. പതിനൊന്നായിരം പേരാണ് കരിപ്പൂര്‍ വഴി യാത്രയാകുന്നത്. അടുത്ത വര്‍ഷം കണ്ണൂരില്‍ നിന്ന് സൗകര്യം ഒരുക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടന സമ്മേളനത്തില് പറഞ്ഞു.
എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഓഗസ്റ്റ് 29 മുതൽ ജിദ്ദയില്‍ നിന്ന് മടക്കയാത്ര ആരംഭിക്കും.