ഹജ്ജിന് അവസരം 65 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മാത്രം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ആരോഗ്യമന്ത്രി
പരിമിതമായ ആഭ്യന്തര തീർഥാടകരെ പങ്കടുപ്പിച്ച് ഇത്തവണ ഹജ്ജ് കർമം നടത്താനുള്ള സൗദി ഗവൺമെൻറ് തീരുമാനം മുസ്ലിംകളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്. ഹജ്ജിന് പോകുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും.
മക്ക: ഈ വർഷത്തെ ഹജ്ജിന് അവസരം 65 വയസിന് താഴെ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിമിതമായ ആഭ്യന്തര തീർഥാടകരെ പങ്കടുപ്പിച്ച് ഇത്തവണ ഹജ്ജ് കർമം നടത്താനുള്ള സൗദി ഗവൺമെൻറ് തീരുമാനം മുസ്ലിംകളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്. ഹജ്ജിന് പോകുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ഹജ്ജിനു ശേഷം തീർത്ഥാടകർ 14 ദിവസം ക്വാറൻറീനിൽ കഴിയണം. ഹജ്ജ് സീസണിലേക്ക് മെഡിക്കൽ പ്രോട്ടാക്കോളുകൾ വികസിപ്പിക്കും. ഏത് അടിയന്തിരഘട്ടം തരണം ചെയ്യാനും സമ്പൂർണ ആശുപത്രി ഒരുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കൊവിഡ് ലോകത്ത് പടരുന്നത് തുടരുകയാണ്. ലോകമെമ്പാടുമുളള 80 ലക്ഷത്തിലധികമാളുകളെ ഇതുവരെ ബാധിച്ചിട്ടുണ്ട്. അതിനാൽ ഇത്തവണ ഹജ്ജിന് ആരോഗ്യ രംഗത്ത് കർശന നടപടികൾ ഏർപ്പെടുത്തും. അതോടൊപ്പം തീർഥാടകരെ സേവിക്കുന്നവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.