യുഎഇയില്‍ വീണ്ടും ഹൂതി ആക്രമണ ശ്രമം; മിസൈലുകള്‍ തൊടുത്തു, ആക്രമണശ്രമം തകര്‍ത്തെന്ന് യുഎഇ
മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയില്‍ പതിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അബുദാബി: യുഎഇയില്‍ (United Arab Emirates) വീണ്ടും ഹൂതി വിമതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 4.30 ഓടെ രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവ തകര്‍ത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി തൊടുത്ത മിസൈലുകളാണ് തകര്‍ത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ ആളില്ലാത്ത പ്രദേശങ്ങളില്‍ പതിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് ആക്രമണത്തെയും നേരിടാൻ സജ്ജമാണെന്നും യുഎഇ അറിയിച്ചു
കഴിഞ്ഞയാഴ്ച്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്‌നോക്കിന്‍റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബുദാബി വിമാനത്താവളത്തിന്‍റെ പുതിയ നിര്‍മ്മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. പിന്നാലെ യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ യുഎൻ അടക്കമുള്ളവർ പ്രതിഷേധിച്ചതിനിടെയാണ് വീണ്ടും ആക്രമണം. ഹൂതികളെ വീണ്ടും ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും അഭിപ്രായപ്പെട്ടിരുന്നു. മേഖലയില്‍ സമാധാനം തിരിച്ചുപിടാക്കാനുള്ള ശ്രമങ്ങള്‍ ഹൂതി വിമതര്‍ തള്ളിക്കളയുമ്പോള്‍ 2014 ൽ ആരംഭിച്ച യമൻ ആഭ്യന്തരയുദ്ധം പുതിയ മേഖലയിലേക്ക് പടർന്നുകയറുന്നതായാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.