മക്ക മസ്ജിദുൽ ഹറാമിൽ തിരക്കേറുന്നു; ഒരോ നമസ്കാര വേളയിലും ഹറമിലെത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികൾ
മുൻവർഷത്തേക്കാൾ ഹറമിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇത്തവണ. ഏകദേശം 20 ലക്ഷത്തിലധികം ഭക്തരാണ് ഒരോ നമസ്കാര വേളയിലും ഹറമിൽ നിറഞ്ഞുകവിയുന്നത്.
റിയാദ്: റമദാനിലെ പുണ്യദിനങ്ങൾ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമിലെ തിരക്ക് മൂർധന്യതയിലെത്തി. ഏറ്റവും പവിത്രമായി കണക്കാക്കുന്ന റമദാെൻറ അവസാനത്തെ രാപ്പകലുകൾ ഹറമിൽ കഴിച്ചുകൂട്ടാൻ സൗദിക്കകത്തും നിന്നും പുറത്തും വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. ഈ അനുഗ്രഹീത രാത്രികളെ ആരാധനയും പ്രാർഥനകളും ഖുർആൻ പാരായണവും കൊണ്ടും ധന്യമാക്കാൻ അവർ ഉറക്കമിളച്ച് കഴിയുകയാണ്.
മുൻവർഷത്തേക്കാൾ ഹറമിലെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇത്തവണ. ഏകദേശം 20 ലക്ഷത്തിലധികം ഭക്തരാണ് ഒരോ നമസ്കാര വേളയിലും ഹറമിൽ നിറഞ്ഞുകവിയുന്നത്. നമസ്കാരത്തിന് അണിനിരക്കുന്നവരുടെ നിരകൾ പള്ളിയുടെയും വിശാലമായ മുറ്റങ്ങളുടെയും അതിരുകളും കടന്ന് പുറത്തേക്ക് നീളുകയാണ്. തിരക്കൊഴിവാക്കാൻ മുഴുവൻ കവാടങ്ങളും തുറന്നിരിക്കുകയാണ്. അവസാന പത്തിലെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയവും അനുബന്ധ വകുപ്പുകളും പൂർത്തിയാക്കിയിരുന്നു. ഹറമിലെത്തുന്നവർക്ക് ഉചിതവും ആത്മീയവുമായ അന്തരീക്ഷം നൽകേണ്ടതിെൻറ പ്രാധാന്യം മനസ്സിലാക്കി ഒരോ വകുപ്പും അവസാന പത്തിലേക്ക് പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. അവസാന പത്തിൽ ഇഅ്തികാഫിന് (ഭജനിമിരിക്കൽ) എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഹറം ഫീൽഡ് ഗൈഡൻസ് അഫയേഴ്‌സ് ഒരുക്കിയിട്ടുണ്ട്. തീർഥാടകരെ എളുപ്പത്തിലും സൗകര്യപ്രദമായും അനുഷ്ഠാനങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള സേവനങ്ങളാണ് നൽകുന്നത്.
എല്ലാ തലങ്ങളിലും വലിയ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ട്. കൂടുതൽ നമസ്കാര സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. രാപ്പകൽ പ്രവർത്തിക്കുന്ന 200 സൗദി സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ 4,000ൽ കുറയാത്ത തൊഴിലാളികൾ ശുചീകരണ ജോലികൾക്കായുണ്ട്. അവർക്ക് വേണ്ട ഉപകരണങ്ങളും യന്ത്രസാമഗ്രികളും സജ്ജീകരിച്ചിട്ടുണ്ട്. 9,155 സംസം പാനപാത്രങ്ങൾ, ഹറമിനകത്തും മുറ്റങ്ങളിലും 35,000ലധികം പുതിയ പരവതാനികൾ, പ്രായം കൂടിയവരും അവശരും രോഗികളുമായവർക്ക് 3,000 മാനുവൽ വെഹിക്കിളുകൾ, 2,000 ഇലക്ട്രിക് ഗോൾഫ് കാറുകൾ, 6,000 ഉന്തുവണ്ടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
സുരക്ഷ ട്രാഫിക് രംഗത്ത് കൂടുതൽ പേരെ നിയോഗിച്ചിട്ടുണ്ട്. പ്രവേശന കവാടങ്ങൾക്കും ഹറമിനും അടുത്തുമായി 11ഒാളം പാർക്കിങ് സ്ഥലങ്ങൾ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. ഹറമിനടുത്ത റോഡുകളിൽ മുഴുസമയ ശുചീകരണ ജോലികൾക്ക് നിരവധി തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...