നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കിൽ കുടുംബങ്ങളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കാനോ ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: ഉയർന്ന ശമ്പളം കാണിച്ച് കുടുംബവിസ നേടിയ നിരവധി പ്രവാസികളെ വിളിച്ചുവരുത്തി കുവൈത്ത് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ്. ഈ നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കിൽ കുടുംബങ്ങളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കാനോ ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. വിസ ലഭിക്കാനായി തുടക്കത്തിൽ 800 കുവൈത്തി ദിനാര്‍ ശമ്പള വ്യവസ്ഥ പാലിക്കുകയും ഭാര്യക്കും കുട്ടികൾക്കും കുടുംബ വിസ (ആർട്ടിക്കിൾ 22) നേടുകയും ചെയ്ത ശേഷം കുറഞ്ഞ ശമ്പളത്തിലേക്ക് മാറിയ പ്രവാസികൾക്കാണ് ഈ മുന്നറിയിപ്പ്.
ദേശീയതയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ എല്ലാ പ്രവാസികൾക്കും ശമ്പള വ്യവസ്ഥ പാലിച്ചാൽ കുടുംബ വിസയ്ക്ക് അപേക്ഷിക്കാമെന്നും കുടുംബാംഗങ്ങൾക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പ്രവാസികൾക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് 800 ദിനാർ ശമ്പള വ്യവസ്ഥ നടപ്പിലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.


