ദുബായിൽ ഗാര്‍ഹിക ജോലി വാഗ്ദാനം ചെയ്ത് താമസത്തിനും ഭക്ഷണത്തിനും പുറമെ 1,400 ദിർഹം (ഏകദേശം 31,700 രൂപ) ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തന്നെ കൊണ്ടുപോയതെന്ന് ഫരീദ ബീഗം

ദില്ലി: 48 കാരിയായ ഇന്ത്യൻ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലേക്ക് കടത്തിയ സംഭവത്തിൽ ഇടപെട്ട് ഇന്ത്യൻ എംബസി. മാധ്യമവാർത്തയെ തുടർന്നാണ് ഒമാനിലെ ഇന്ത്യൻ എംബസി ഇടപെട്ടത്. യുവതിയോട് സംസാരിച്ചതായി എംബസി അധികൃതർ അറിയിച്ചു. ഫരീദ ബീഗം എന്ന യുവതിയെയാണ് ജോലി വാ​ഗ്ദാനം ചെയ്ത് ഒമാനിലേക്ക് കടത്തിയത്. ഒമാൻ അധികൃതരെ ഏകോപിപ്പിച്ച് നേരത്തെ നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് എംബസി ട്വീറ്റിൽ അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ ഫരീദ ബീഗവുമായി സംസാരിച്ചു. അവരെ നേരത്തെ നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി എക്‌സിലൂടെ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഷെനാസ് ബീഗം എന്ന സ്ത്രീ ദുബായിൽ ഗാര്‍ഹിക ജോലി വാഗ്ദാനം ചെയ്ത് താമസത്തിനും ഭക്ഷണത്തിനും പുറമെ 1,400 ദിർഹം (ഏകദേശം 31,700 രൂപ) ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തന്നെ കൊണ്ടുപോയതെന്ന് ഫരീദ ബീഗം പറഞ്ഞു. ഹൈദരാബാദിലെ ഗോൽക്കൊണ്ട സ്വദേശിയാണ് ഫരീദ. ജോലി തൃപ്തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും നാട്ടിലേക്ക് മടങ്ങാമെന്നും ഷെനാസ് പറഞ്ഞതായി ഫരീദയുടെ സഹോദരി ഫഹ്മീദ പറഞ്ഞു. 2023 നവംബർ 4-ന് 30 ദിവസം സാധുതയുള്ള സന്ദർശക വിസയിൽ ഫരീദ ബീഗം യുഎഇയിലേക്ക് തിരിച്ചു.

തുടർന്ന് അറബ് കുടുംബത്തിലേക്ക് വീട്ടുവേലക്കായി കൊണ്ടുപോയി. ഒരു മാസത്തിനുശേഷം, ഫരീദ ഗുരുതരമായ രോഗബാധിതയായി. നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഷെനാസ് ബീഗം പാസ്‌പോർട്ട് തടഞ്ഞുവച്ചു. ഇതിനിടെ ഫരീദയുടെ നില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഷെനാസ് ബീഗം ഇവരെ മസ്‌കറ്റിലേക്ക് കടത്തിയെന്ന് ഫഹ്മീദ ആരോപിച്ചു. മസ്‌കറ്റിൽ വെച്ച് ഫരീദ ബീഗത്തിന് വൃക്കയിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി. 2023 ഡിസംബർ 28നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഫഹ്മീദ കത്തെഴുതിയത്.