എംബസി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ തട്ടിപ്പുകാര്‍, നിങ്ങളുടെ പാസ്പോര്‍ട്ടിന് ചില പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ചില വിവരങ്ങള്‍ നല്‍കണമെന്നുമാണ് ആവശ്യപ്പെടുന്നത്. പാസ്പോര്‍ട്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആവശ്യപ്പെടാറുള്ളത്. 

ദോഹ: ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന പേരില്‍ പ്രവാസികളെ ഫോണില്‍ വിളിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്.

എംബസി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ തട്ടിപ്പുകാര്‍, നിങ്ങളുടെ പാസ്പോര്‍ട്ടിന് ചില പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ചില വിവരങ്ങള്‍ നല്‍കണമെന്നുമാണ് ആവശ്യപ്പെടുന്നത്. പാസ്പോര്‍ട്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് ആവശ്യപ്പെടാറുള്ളത്. പാസ്പോര്‍ട്ട് ശരിയാക്കാന്‍ പണവും ആവശ്യപ്പെടും. വ്യാജ നമ്പറുകളില്‍ നിന്നാണ് കോളുകള്‍ ലഭിക്കുന്നതെന്നതിനാല്‍ ഒറ്റയടിക്ക് സംശയവും തോന്നില്ല.

വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ട് ഒരിക്കലും എംബസി അധികൃതര്‍ ഫോണ്‍ വഴി ബന്ധപ്പെടുകയില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം ഫോണ്‍ വിളികള്‍ തട്ടിപ്പുകാരുടെ സ്ഥിരം തന്ത്രങ്ങളാണ് അവയില്‍ വീണുപോകരുത്. തട്ടിപ്പുകാരുടെ ഫോണ്‍ കോളുകള്‍ ലഭിക്കുന്നവര്‍ +974-4425 5777 എന്ന ഫോണ്‍ നമ്പറിലോ cons.doha@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണം.