ഇന്ത്യൻ വിദ്യാർത്ഥിനി സൗദിയിൽ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു?
സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്
റിയാദ്: ഇന്ത്യൻ വിദ്യാർത്ഥിനിയെ സൗദിയിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി എൻ ശ്രീനിവാസൻ, ദേവി ദമ്പതികളുടെ മകൾ ഹർഷ വർധിനിയെ (14) ജുബൈലിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈൽ ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വാതിലിൽ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു കയറുകയായിരുന്നു. അയൽവാസികളുടെ സഹായത്തോടെ താഴെ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹർഷവർധിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് മുറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവം കണ്ട് ബോധം നഷ്ടപ്പെട്ട അമ്മ ദേവിയെ ആദ്യം ജുബൈൽ അൽമന ആശുപത്രിയിലും തുടർന്ന് ഖോബാറിലെ ആശുപത്രിയിലേക്കും മാറ്റി. വിദ്യാർഥിനിയുടെ മരണം സഹപാഠികളിലും അധ്യാപകരിലും നടുക്കമുളവാക്കിയിട്ടുണ്ട്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്.