വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യപരവും മാനസികവുമായ ഉന്നമനത്തിനായി യോഗ പരിശീലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സൗദിയിൽ ഇന്ത്യൻ അംബാസഡർ പ്രഭാഷണത്തിൽ പറഞ്ഞു. 

റിയാദ്: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി റിയാദിലെ ഇന്ത്യൻ എംബസിയിൽ സൗദി യോഗ കമ്മിറ്റിയുടെയും സൗദി കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്ന ശീർഷകത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. റിയാദിലെ എംബസി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദി യോഗ കമ്മിറ്റി പ്രസിഡൻറ് നൗഫ് അൽമർവാഇ, ഇൻറർനാഷനൽ യോഗ സ്പോർട്സ് ഫെഡറേഷൻ പ്രസിഡൻറ് രാജശ്രീ ചൗധരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യയുടെ യോഗ ലോകമെമ്പാടും പ്രചാരം നേടിയതും അന്താരാഷ്ട്ര തലത്തിൽ യോഗക്ക് ഒരു ദിനമുണ്ടാവുന്നതും വർഷങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യപരവും മാനസികവുമായ ഉന്നമനത്തിനായി യോഗ പരിശീലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അംബാസഡർ പ്രഭാഷണത്തിൽ പറഞ്ഞു. 

ഗൾഫ് മേഖലയിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിൽ യോഗയുടെ പ്രചാരം, ഭാവി ക്ഷേമത്തിനായുള്ള യോഗ, മാനസികവും ശാരീരികവുമായ രോഗങ്ങളിൽ യോഗയുടെ ഫലപ്രാപ്തി, ഒരു കായിക ഇനമായി യോഗയെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ മറ്റ് പ്രഭാഷകരും സംസാരിച്ചു. യോഗയുടെ ചരിത്രവും അന്താരാഷ്ട്ര യോഗദിനാചരണവും സംബന്ധിച്ച വീഡിയോ ഡോക്യുമെൻററി പരിപാടിയിൽ പ്രദർശിപ്പിച്ചു. എംബസി ഉദ്യോഗസ്ഥരും പ്രവാസി ഇന്ത്യാക്കാരും നയതന്ത്ര പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. മുഖ്യാതിഥികൾക്ക് അംബാസഡർ ഫലകം സമ്മാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം