കുവൈറ്റിലെ ഒരു വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി മരിക്കുകയും കെട്ടിടത്തിന് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് എമർജൻസി ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്യാവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
കുവൈറ്റ് സിറ്റി: കുവൈത്തിലെ ഒരു വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിലെ സർവീസ് കെട്ടിടം കഴിഞ്ഞ രാത്രി ഉണ്ടായ ആക്രമണത്തിൽ തകർന്നതിനെ തുടർന്ന് ഒരു ഇന്ത്യൻ തൊഴിലാളി മരണപ്പെട്ടു. കെട്ടിടത്തിന് വലിയ സാമ്പത്തിക നാശനഷ്ടവും സംഭവിച്ചതായി വൈദ്യുതി, ജല, നവീകരണ ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഫാത്തിമ ഹയാത്ത് അറിയിച്ചു.
സംഭവത്തിന് പിന്നാലെ അംഗീകരിച്ച അടിയന്തര പദ്ധതികൾ പ്രകാരം സാങ്കേതിക സംഘങ്ങളും എമർജൻസി ടീമുകളും ഉടൻ പ്രവർത്തനം ആരംഭിച്ചതായി അവർ അറിയിച്ചു. ബാധിത പ്രദേശങ്ങൾ സുരക്ഷിതമാക്കാൻ സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തനങ്ങൾ തുടരുന്നു.
ജനങ്ങൾ ശാന്തരാകണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വൈദ്യുതി-ജല സംവിധാനങ്ങളുടെ സുരക്ഷയും സ്ഥിരതയും പ്രധാന മുൻഗണനയാണെന്നും അത്യാവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരാൻ സാങ്കേതിക സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാത്തിമ ഹയാത്ത് കൂട്ടിച്ചേർത്തു.


