പള്ളികളിൽ സാമൂഹിക അകല നിയന്ത്രണം തുടരുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
പള്ളികളിൽ എല്ലാ പ്രായത്തിലുള്ളവരും വരുന്നുണ്ട്. മാത്രമല്ല ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തിഗത ആപ്ലിക്കേഷനായ തവക്കല്‍നാ പരിശോധന ഇവിടെ നടക്കുന്നുമില്ല.
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിൽ (Mosques) സാമൂഹിക അകല നിയന്ത്രണം (Physical distancing) തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു (Saudi Health Ministry). രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക അകലം പാലിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
പള്ളികളിൽ എല്ലാ പ്രായത്തിലുള്ളവരും വരുന്നുണ്ട്. മാത്രമല്ല ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തിഗത ആപ്ലിക്കേഷനായ തവക്കല്‍നാ പരിശോധന ഇവിടെ നടക്കുന്നുമില്ല. അതു കാരണം സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും ഒഴിവാക്കാനായിട്ടില്ല. എന്നാൽ തവക്കല്‍നാ പരിശോധനയുള്ള മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.