പിതാവിന്‍റെ അനുവാദവും സാന്നിധ്യവും വിവാഹത്തിന് അനിവാര്യമാണെന്ന് അവര്‍ കത്തിലൂടെ അറിയിച്ചു. വിവാഹ ചടങ്ങില്‍ പിതാവ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നതാണ് തന്‍റെയും കുടുംബത്തിന്‍റെയും അഭിലാഷമെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
ദുബൈ: പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കാറുണ്ട്. ജയിലില്‍ കഴിയുന്ന പിതാവിന്‍റെ സാന്നിധ്യം തന്‍റെ വിവാഹത്തില്‍ ഉണ്ടാകണമെന്ന പെണ്‍കുട്ടിയുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് പൊലീസ്.
അറബ് പെണ്‍കുട്ടിയാണ് പിതാവിന് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ദുബൈ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പ്യൂണിറ്റീവ് ആന്‍റ് കറക്ഷനല്‍ എസ്റ്റാബ്ലിഷ്മെന്‍റ് പെണ്‍കുട്ടിയുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു. അറബ് വംശജനായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചതിന് പിന്നാലെ ഇക്കാര്യം അറിയിച്ച് പെണ്‍കുട്ടി ജയില്‍ വകുപ്പിന് കത്തെഴുതി. പിതാവിന്‍റെ അനുവാദവും സാന്നിധ്യവും വിവാഹത്തിന് അനിവാര്യമാണെന്ന് അവര്‍ കത്തിലൂടെ അറിയിച്ചു. വിവാഹ ചടങ്ങില്‍ പിതാവ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നതാണ് തന്‍റെയും കുടുംബത്തിന്‍റെയും അഭിലാഷമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അപേക്ഷ വിശകലനം ചെയ്യുകയും കുടുംബത്തില്‍ പിതാവിന്‍റെ സ്ഥാനവും മറ്റ് സാമ്പത്തിക, വൈകാരിക ഘടകങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ജയില്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ ജല്‍ഫാര്‍ പറഞ്ഞു.
Read Also - വൻ പ്രഖ്യാപനം, ഇതിലും വലിയ പിന്തുണ സ്വപ്നങ്ങളിൽ! ചേര്‍ത്തുപിടിച്ച് യുഎഇ, കണ്ടൻറ് ക്രിയേറ്റര്‍മാരേ ഇതിലേ...
പെണ്‍കുട്ടിയുടെ സന്തോഷത്തിനായി വിവാഹവേദിയും മറ്റ് സഹായങ്ങളും അധികൃതര്‍ നല്‍കി. ജയില്‍ വകുപ്പ് ഒരുക്കിയ വിവാഹ വേദിയിലാണ് അറബ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ഇതിന് പുറമെ പുതിയ വീട് ഒരുക്കുന്നതിനുള്ള സഹായവും അധികൃതര്‍ നല്‍കി. വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്നതിനായി വകുപ്പ് ശൈഖ് അഹ്മദ് അല്‍ ഷിഹിയെ ക്ഷണിച്ചു. തടവുകാരുടെ കുടുംബത്തിന് കരുതല്‍ നല്‍കുന്ന പദ്ധതികളുടെ ഭാഗമാണിതെന്ന് ഓഫീസര്‍ അറിയിച്ചു. വധൂവരന്‍മാരും പിതാവും ദുബൈ പൊലീസിന് നന്ദി അറിയിച്ചു.
