സൗദി അറേബ്യയുടെ ഭരണാധികാരിയായ സല്‍മാന്‍ രാജാവും കീരിടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സാലാ ഖഷോഗിയെ അഭിവാദ്യം ചെയ്യുന്നതും സംസാരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു.

റിയാദ്: തുര്‍ക്കിയിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍വച്ചു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മകന്‍ സാലാ ഖഷോഗി സൗദി ഭരണാധികാരികളെ കണ്ടു. സൗദി അറേബ്യയുടെ ഔദ്യോഗിക മാധ്യമമായ സൗദി പ്രസ് ഏജന്‍സിയാണ് കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. സൗദി അറേബ്യയുടെ ഭരണാധികാരിയായ സല്‍മാന്‍ രാജാവും കീരിടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സാലാ ഖഷോഗിയെ അഭിവാദ്യം ചെയ്യുന്നതും സംസാരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകനായ സാലാ ഖഷോഗി കൊലപ്പെട്ടത്. ഇദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്നോ മൃതദേഹം എന്ത് ചെയ്തുവെന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഖഷോഗിയുടെ കൊലപാതകത്തെ ചൊല്ലി സൗദി അറേബ്യയെ വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ന് ടെലിഫോണില്‍ സംസാരിച്ചിരുന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതായും തുര്‍ക്കി നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖകനായിരുന്ന ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള സംഖ്യകക്ഷികളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സൗദിക്ക് നേരിടേണ്ടി വന്നത്.