ഖത്തർ ഇന്‍റർനാഷണൽ ആർട്‌സ് ഫെസ്റ്റിവൽ ഡിസംബർ 7 മുതൽ കതാറയിൽ. കതാറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ വേദിയാകുന്ന ഫെസ്റ്റിവലിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 450-ലധികം കലാകാരന്മാർ പങ്കെടുക്കും.

ദോഹ: ഈ വർഷത്തെ ഖത്തർ ഇന്റർനാഷണൽ ആർട്‌സ് ഫെസ്റ്റിവൽ(ക്യു.ഐ.എ.എഫ്) ഡിസംബർ 7 മുതൽ 12 വരെ നടക്കും. കതാറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ വേദിയാകുന്ന ഫെസ്റ്റിവലിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 450-ലധികം കലാകാരന്മാർ പങ്കെടുക്കും. മാപ്‌സ് ഇന്റർനാഷണലുമായി സഹകരിച്ച് കതാറയാണ് ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സംഘടിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരിസ്ഥിതി സൗഹൃദ കലാ രീതികൾക്കും കലയുടെ ഭാവി നിർവചിക്കുന്നതിൽ സമകാലിക സാങ്കേതികവിദ്യകളുടെ സ്വാധീനത്തിനും ഊന്നൽ നൽകുന്ന, “കലയിലെ സുസ്ഥിരതയും നവീകരണവും” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ കതാറ ജനറൽ മാനേജർ പ്രൊഫ. ഡോ.ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി അറിയിച്ചു. ഡിസംബർ 8 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന 'സാംസ്കാരിക സായാഹ്നം', ഡിസംബർ 8, 9 തീയതികളിൽ അന്താരാഷ്ട്ര കലാകാരന്മാർ നടത്തുന്ന സംവേദനാത്മക വർക്ക്‌ഷോപ്പുകൾ, ഡിസംബർ 9 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന കലാ സമ്മേളനം, ഡിസംബർ 10 ന് രാത്രി 8 മണിക്ക് വിവിധ കലാകാരന്മാർ, നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവർ ഒന്നിക്കുന്ന 'കൾച്ചറൽ ഡിന്നർ' എന്നിവയാണ് ഖത്തർ ഇന്റർനാഷണൽ ആർട്‌സ് ഫെസ്റ്റിവൽ 2025 ന്റെ പ്രധാന ആകർഷണങ്ങൾ.