ഖത്തർ ഇന്‍റർനാഷണൽ ആർട്‌സ് ഫെസ്റ്റിവൽ ഡിസംബർ 7 മുതൽ കതാറയിൽ. കതാറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ വേദിയാകുന്ന ഫെസ്റ്റിവലിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 450-ലധികം കലാകാരന്മാർ പങ്കെടുക്കും.

ദോഹ: ഈ വർഷത്തെ ഖത്തർ ഇന്റർനാഷണൽ ആർട്‌സ് ഫെസ്റ്റിവൽ(ക്യു.ഐ.എ.എഫ്) ഡിസംബർ 7 മുതൽ 12 വരെ നടക്കും. കതാറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ വേദിയാകുന്ന ഫെസ്റ്റിവലിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 450-ലധികം കലാകാരന്മാർ പങ്കെടുക്കും. മാപ്‌സ് ഇന്റർനാഷണലുമായി സഹകരിച്ച് കതാറയാണ് ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സംഘടിപ്പിക്കുന്നത്.

പരിസ്ഥിതി സൗഹൃദ കലാ രീതികൾക്കും കലയുടെ ഭാവി നിർവചിക്കുന്നതിൽ സമകാലിക സാങ്കേതികവിദ്യകളുടെ സ്വാധീനത്തിനും ഊന്നൽ നൽകുന്ന, “കലയിലെ സുസ്ഥിരതയും നവീകരണവും” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ കതാറ ജനറൽ മാനേജർ പ്രൊഫ. ഡോ.ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി അറിയിച്ചു. ഡിസംബർ 8 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന 'സാംസ്കാരിക സായാഹ്നം', ഡിസംബർ 8, 9 തീയതികളിൽ അന്താരാഷ്ട്ര കലാകാരന്മാർ നടത്തുന്ന സംവേദനാത്മക വർക്ക്‌ഷോപ്പുകൾ, ഡിസംബർ 9 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന കലാ സമ്മേളനം, ഡിസംബർ 10 ന് രാത്രി 8 മണിക്ക് വിവിധ കലാകാരന്മാർ, നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവർ ഒന്നിക്കുന്ന 'കൾച്ചറൽ ഡിന്നർ' എന്നിവയാണ് ഖത്തർ ഇന്റർനാഷണൽ ആർട്‌സ് ഫെസ്റ്റിവൽ 2025 ന്റെ പ്രധാന ആകർഷണങ്ങൾ.