ജപ്പാനിലെ വിദഗ്ദ്ധ മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദേശകാര്യ മന്ത്രാലയം  സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു.  

തിരുവനന്തപുരം: ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രകടപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും നോര്‍ക്ക സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

ജപ്പാനിലെ വിദഗ്ദ്ധ മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് നൈപുണ്യ വികസനത്തിന് ജപ്പാനില്‍ നിന്നുള്ള വളന്റിയര്‍മാരെ കൊണ്ട് വന്നു പരിശീലനം നല്‍കും. പ്രവാസി തൊഴിലെന്നാല്‍ ബ്ലൂ കോളര്‍ തൊഴിലാണെന്നുള്ള ധാരണ മാറണം. വിദേശ രാജ്യങ്ങളുടെ നയതന്ത്ര മേഖലയിലുള്‍പ്പെടെയുള്ള ഉയര്‍ന്ന തൊഴിലുകളില്‍ വ്യാപാരിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിയുമെന്നും അതിനായി ശാസ്ത്രീയമായ പരിശീലനം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും നിലവിലെ പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മറ്റു രാജ്യങ്ങളിലെ മൈഗ്രേഷന്‍ പോര്‍ട്ടലുമായി കൈകോര്‍ത്ത് സുരക്ഷിതവും, നിയമാനുസൃതവുമായ പ്രവാസത്തിനും രാജ്യാന്തര തൊഴില്‍ സംസ്‌കാരത്തിനും വഴിയൊരുക്കും. അനധികൃത കുടിയേറ്റങ്ങളും, തൊഴില്‍ ചൂഷണങ്ങളും അംഗീകരിക്കാനാകില്ല എന്നും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. നിലവിലെ തൊഴിലവസരങ്ങള്‍ക്കൊപ്പം പുതിയ അവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള നടപടികള്‍ കേന്ദ്രം നടത്തി വരികയാണ്. ഇതു കണക്കിലെടുത്ത് യാഥാര്‍ഥ്യ ബോധത്തോടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം. ഈ ദിശയില്‍ കേരളത്തില്‍ നോര്‍ക്ക സ്വീകരിക്കുന്ന നടപടികള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറി വി.പി. ജോയ് അദ്ധ്യക്ഷത വഹിച്ചു. ആര്‍.പി. ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രവി പിള്ള, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സി എം ഡി ഡോ. ആസാദ് മൂപ്പന്‍, ഖത്തര്‍ ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ സി.വി. റപ്പായി, ഫിക്കി വൈസ് പ്രസിഡന്റ് സുഭ്രകാന്ത് പാണ്ഡെ, ഖത്തര്‍ ബിര്‍ള പബ്‌ളിക് സ്‌കൂള്‍ ഡയറക്റ്റര്‍ ഡോ. മോഹന്‍ തോമസ്, ബ്രൂണെ സെരിക്കണ്ടി ഗ്രൂപ്പ് സി ഇ ഒ രവി ഭാസ്‌കരന്‍, വിദേശകാര്യ സഹകരണത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ സ്വാഗതവും റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ നന്ദിയും പറഞ്ഞു.