നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ പ്രവാസി മലയാളി മരിച്ചു
വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. റിയാദിലേക്കുള്ള ബസിൽ വരവേ സുലയിലെത്തി നിർത്തിയപ്പോൾ വെള്ളം കുടിക്കാൻ പുറത്തിറങ്ങിയതാണ്. വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്‍തംഭനമുണ്ടാവുകയായിരുന്നു.
റിയാദ്: നാട്ടിൽ പോകാൻ റിയാദ് എയർപ്പോർട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപ് (41) ആണ് റിയാദിൽ നിന്ന് 560 കിലോമീറ്ററകലെ സുലയിൽ വെച്ച് മരിച്ചത്. ദക്ഷിണ സൗദിയിലെ നജ്‌റാനിൽ നിന്ന് റിയാദിലേക്ക് വരവേയാണ് സുലയിൽ എത്തിയപ്പോൾ ഹൃദയസ്തംഭനമുണ്ടായത്.
വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. റിയാദിലേക്കുള്ള ബസിൽ വരവേ സുലയിലെത്തി നിർത്തിയപ്പോൾ വെള്ളം കുടിക്കാൻ പുറത്തിറങ്ങിയതാണ്. വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്‍തംഭനമുണ്ടാവുകയായിരുന്നു. ഉടൻ മരണവും സംഭവിച്ചു. മൃതദേഹം സുലയ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നജ്‍റാനിൽ ഡ്രൈവറായിരുന്ന പ്രദീപ്, നാട്ടിൽ നിന്ന് വന്നിട്ട് നാലുവർഷമായി. അവധിക്ക് പോകാൻ വേണ്ടി റിയാദിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു.
അച്‍ഛൻ: പരേതനായ വിലാസൻ, അമ്മ: ഓമന, ഭാര്യ: രമ്യ, മകൾ: ആദിത്യ, മകൻ: അർജുൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി സുലയിലെ സാമൂഹിക പ്രവർത്തകരായ സിദീഖ് കൊപ്പം, റഷീദ്, ലീന റഷീദ് മണ്ണാർക്കാട് എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഫൈസൽ എടയൂർ എന്നിവർ രംഗത്തുണ്ട്.