നാലുമാസം മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
നാല് മാസം മുമ്പ് ബീഷ - ഖമീസ് മുശൈത്ത് റോഡിൽ യാത്ര ചെയ്തിരുന്ന സെയ്തലവിയുടെ സ്‌കൂട്ടറിൽ സുഡാൻ പൗരന്‍ ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്.
റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് സൗദി അറേബ്യയിൽ നാലുമാസമായി ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം തത്ലീസ് ജനറൽ ആശുപത്രിയിൽ മലപ്പുറം പെരുവള്ളൂർ കുമണ്ണ പൂവത്തമാട് സ്വദേശി കവുങ്ങുംതോട്ടത്തിൽ സെയ്തലവി (50) ആണ് മരിച്ചത്.
നാല് മാസം മുമ്പ് ബീഷ - ഖമീസ് മുശൈത്ത് റോഡിൽ യാത്ര ചെയ്തിരുന്ന സെയ്തലവിയുടെ സ്‌കൂട്ടറിൽ സുഡാൻ പൗരന്‍ ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ സെയ്തലവിയെ ഉടനെ തന്നെ ബീഷ കിംഗ് അബ്ദുല്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. നീണ്ടകാലത്തെ ചികിത്സക്ക് ശേഷം ബോധം വീണ്ടുകിട്ടിയിരുന്നു.
നാട്ടിൽ എത്തിച്ച് കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാമൂഹിക പ്രവർത്തകർ ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടയിൽ ഇഖാമയുടെ കാലാവധി തീർന്നിരുന്നു. സ്‌പോൺസറുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കുന്നിടയിലാണ് മരണം സംഭവിച്ചത്. 28 വർഷം പ്രവാസിയായ സെയ്തലവി ബീഷയിലെ ഒരു റസ്റ്റോറൻറിലാണ് ജോലി ചെയ്തിരുന്നത്. അനന്തര നടപടികൾക്കായി വാദി ദവാസിർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശറഫുദ്ദീൻ കന്നേറ്റി, ബിശ കെ.എം.സി.സി പ്രസിഡൻറ് ഹംസ ഉമ്മർ താനാണ്ടി, സാമൂഹ്യ പ്രവർത്തകൻ കുഞ്ഞിമുഹമ്മദ് കോഡൂർ നഖ വാട്ടർ കമ്പനി എന്നവർ രംഗത്തുണ്ട്.