ശരീരത്തിന്റെ ഒരുവശം തളർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാടണഞ്ഞു
താമസസ്ഥലത്ത് രക്തം ഛർദ്ദിച്ച് അബോധാവസ്ഥയിലാവുകയും സുഹൃത്തുക്കൾ നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒരാഴ്ചക്ക് ശേഷം സ്വബോധം തിരിച്ചു കിട്ടിയെങ്കിലും ഒരുവശം തളർന്നു പോയിരുന്നു.
റിയാദ്: ശരീരം ഒരുവശം തളർന്ന് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. മലപ്പുറം പൊന്നാനി പുഴമ്പ്രം സ്വദേശി ഉണ്ണിക്കോത്ത് വീട്ടിൽ നാരായണന് റിയാദിലെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലാണ് തുണയായത്.
28 വർഷമായി റിയാദിലെ നസീമിൽ പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന നാരായണൻ താമസസ്ഥലത്ത് രക്തം ഛർദ്ദിച്ച് അബോധാവസ്ഥയിലാവുകയും സുഹൃത്തുക്കൾ നാഷനൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒരാഴ്ചക്ക് ശേഷം സ്വബോധം തിരിച്ചു കിട്ടിയെങ്കിലും ഒരുവശം തളർന്നു പോയിരുന്നു. തുടർന്ന് ഫിസിയോ തെറാപ്പിയിലൂടെ നില അൽപം മെച്ചപ്പെടുകയും എഴുന്നേറ്റ് ഇരിക്കാവുന്ന അവസ്ഥയിലെത്തുകയും ചെയ്തതിന് ശേഷം ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തു. തുടർ ശുശ്രൂഷയ്ക്ക് താമസസ്ഥലത്ത് സൗകര്യമില്ലാത്തത് മൂലം 'കേളി'യുടെ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാരായണനെ നാട്ടിലെത്തിക്കുകയായിരുന്നു.