മൂന്നുമാസം മുമ്പ് കാണാതായ പ്രവാസി മലയാളി മരിച്ചെന്ന് സ്ഥിരീകരണം
സുഖമില്ലാതെ ആശുപത്രിയിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് കാണാതായെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അന്ന് പരാതിപ്പെടുകയും വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്‍തിരുന്നത്. റിയാദിലെ ശുമൈസി ആശുപത്രിയിലേക്കാണ് ചികിത്സ തേടി പോയത്.
റിയാദ്: മൂന്നുമാസം മുമ്പ് റിയാദിൽ കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരിച്ചു. മെയ് 27ന് കാണാതായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും റിയാദിലെ അൽമുഹൈദിബ് കമ്പനിയിലെ ഡ്രൈവറുമായ തളിക്കളം മുഹമ്മദിന്റെ (സൈദു-57) മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചത്.
സുഖമില്ലാതെ ആശുപത്രിയിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് കാണാതായെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അന്ന് പരാതിപ്പെടുകയും വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്‍തിരുന്നത്. റിയാദിലെ ശുമൈസി ആശുപത്രിയിലേക്കാണ് ചികിത്സ തേടി പോയത്. അതിന് ശേഷം വിവരങ്ങളില്ലാതായെന്ന് പറഞ്ഞാണ് സൗദിയിലുള്ള സഹോദര പുത്രൻ അനൂപും സാമൂഹിക പ്രവർത്തകരും അന്വേഷണം നടത്തിയത്.
അതേസമയം റിയാദിലെ മൻഫുഅയിൽ വെച്ച് മേയ് 28ന് ഹൃദയാഘാതതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു എന്നാണ് ലഭിച്ച വിവരം. പിന്നീട് ആഗസ്റ്റ് 30ന് റിയാദ് മൻസൂരിയയിലെ മഖ്ബറയിൽ ഖബറടക്കിയെന്നും വിവരമുണ്ട്. വർഷങ്ങളായി റിയാദിൽ പ്രവാസിയായിരുന്നു മരിച്ച മുഹമ്മദ്. ഭാര്യ: ഫാമിദ. മക്കൾ: ശിഫ, ഫഹിമ, ഫഹദ്.