ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും, പരിക്ക് ഭേദമാകാത്തതിനാല്‍ നടക്കാന്‍ കഴിയാതെ, ഒന്നര മാസത്തോളം ജോലിയ്ക്ക് പോകാന്‍ കഴിയാതെ റൂമില്‍ കഴിയേണ്ടി വന്നു. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായ പീറ്റര്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മോശമായി.

റിയാദ്: സൗദിയിലെ ജോലിക്കിടയില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായ മലയാളിയെ സാമൂഹികപ്രവര്‍ത്തകര്‍ നാട്ടിലയച്ചു. തിരുവനന്തപുരം സ്വദേശിയായ പീറ്ററിനാണ് ദമ്മാമിലെ നവയുഗം സാംസ്‌ക്കാരികവേദി തുണയായത്. ആറു മാസം മുമ്പാണ് ദമ്മാമില്‍ കൊദറിയ എന്ന സ്ഥലത്തുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ ജോലിയ്ക്ക് എത്തിയത്. നാലുമാസം കഴിഞ്ഞപ്പോള്‍, ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തില്‍ പീറ്ററിന്റെ നട്ടെലിന് പരിക്കുപറ്റി.

ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും, പരിക്ക് ഭേദമാകാത്തതിനാല്‍ നടക്കാന്‍ കഴിയാതെ, ഒന്നര മാസത്തോളം ജോലിയ്ക്ക് പോകാന്‍ കഴിയാതെ റൂമില്‍ കഴിയേണ്ടി വന്നു. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായ പീറ്റര്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും മോശമായി. രോഗം അല്പം ഭേദമായി, ചെറുതായി നടക്കാന്‍ കഴിയുന്ന അവസ്ഥ ആയപ്പോള്‍, തുടര്‍ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചെങ്കിലും, അതിനുള്ള സാമ്പത്തികം പീറ്ററിന് ഉണ്ടായിരുന്നില്ല. പീറ്ററുടെ അവസ്ഥ സുഹൃത്തായ വര്‍ഗീസാണ് നവയുഗം കേന്ദ്രകമ്മിറ്റി അംഗം വിനീഷിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

വാഹനം മരുഭൂമിയില്‍ കുടുങ്ങി; വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ പിതാവും ഏഴു വയസ്സുകാരനും മരിച്ചു

തുടര്‍ന്ന് വിനീഷിന്റെ നേതൃത്വത്തില്‍ നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി ചികിത്സയ്ക്കായി സഹായധനം സമാഹരിക്കുകയായിരുന്നു. നവയുഗം ദമ്മാം ദല്ല മേഖല ചുമതലക്കാരനായ നിസ്സാം കൊല്ലവും സഹായിച്ചു. പീറ്ററിന് പോകാനുള്ള വിമാനടിക്കറ്റും നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി നല്‍കി. കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ചികിത്സ സഹായധനവും വിമാനടിക്കറ്റും പീറ്ററിന് കൈമാറി.

(ഫോട്ടോ: എം.എ. വാഹിദ് കാര്യറ പീറ്ററിന് നവയുഗത്തിന്റെ ചികിത്സ സഹായധനം കൈമാറുന്നു)