സൗദിയിൽ വാഹനാപകടങ്ങളിൽ മരിച്ച രണ്ട് മലയാളികളുടെ ആശ്രിതർക്ക് 90 ലക്ഷം രൂപ നഷ്ടപരിഹാരം
റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലാണ് തുണച്ചത്. 2017 ഒക്ടോബറിലാണ് അനീസ് ബാബു വാഹനാപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടകേസുകളിൽ മരിച്ചവരുടെ അനന്തരാവകാശികൾക്ക് കോടതി 90 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. രണ്ട് മലയാളികളുടെ കുടുംബങ്ങൾക്കാണ് ഈ തുക ലഭിച്ചത്. മലപ്പുറം സ്വദേശി അനീസ് ബാബുവിന്റെ കുടുംബത്തിന് 40 ലക്ഷം രൂപയും കണ്ണൂർ സ്വദേശി അബ്ദുല്ലയുടെ കുടുംബത്തിന് 50 ലക്ഷം രൂപയുമാണ് ലഭിച്ചത്.
റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലാണ് തുണച്ചത്. 2017 ഒക്ടോബറിലാണ് അനീസ് ബാബു വാഹനാപകടത്തിൽ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ സൗദി പൗരന്റെ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ അനീസ് തൽക്ഷണം മരിക്കുകയായിരുന്നു. 2015 സെപ്റ്റംബറിൽ അൽഖർജ് റോഡിലുണ്ടായ അപകടത്തിലാണ് അബ്ദുല്ല മരിച്ചത്.
മുമ്പ് വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ബന്ധുക്കൾക്കുളള ഒന്നര ലക്ഷം റിയാലിന്‍റെ നഷ്ടപരിഹാരവും സിദ്ദീഖ് വഴി ലഭിച്ചു. വാഹനാപകടക്കേസുകളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയാൽ ആശ്രിതർക്കുള്ള നഷ്ടപരിഹാരം ലഭ്യമാകുമെന്നും അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ തയാറാണെന്നും സിദ്ദീഖ് പറഞ്ഞു.