ഗതാഗത നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക ട്രാഫിക് പരിശോധന നടത്തിയതെങ്കിലും നിയമ ലംഘകരായ പ്രവാസികളെയും അറസ്റ്റ് ചെയ്‍തു. 

കുവൈത്ത് സിറ്റി: നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പരിശോധകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ വാഹന പരിശോധനയില്‍ പത്തോളം പ്രവാസികള്‍ അറസ്റ്റിലായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് താമസിച്ചുവന്നിരുന്നവരാണ് പിടിയിലായത്.

ഗതാഗത നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക ട്രാഫിക് പരിശോധന നടത്തിയതെങ്കിലും നിയമ ലംഘകരായ പ്രവാസികളെയും അറസ്റ്റ് ചെയ്‍തു. പിടിയിലായ പ്രവാസികളില്‍ പലര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ടുകളും നിലവിലുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

ജലീബ് അല്‍ ശുയൂഖില്‍ എക്സിറ്റ് പോയിന്റുകള്‍ അടച്ച് നടത്തിയ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. ഈ സമയത്തിനകം 1020 ട്രാഫിക് നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി അവസാനിക്കുക, വാഹന ഉടമസ്ഥതയിലെ പ്രശ്‍നങ്ങള്‍, കാര്‍ വിന്‍ഡേകളിലെ ടിന്റിങ്, അനാവശ്യമായ ഹോണ്‍ ഉപയോഗം, വാഹനങ്ങളുടെ രൂപമാറ്റം, സുരക്ഷാ സംബന്ധമായ നിയമങ്ങളുടെ ലംഘനം തുടങ്ങിയവയ്‍ക്കെല്ലാമാണ് നടപടി സ്വീകരിച്ചത്.