കുവൈത്തിൽ കാലാവസ്ഥ മെച്ചപ്പെട്ടതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന ഗതാഗതം പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥ മെച്ചപ്പെട്ടതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന ഗതാഗതം പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ രാജ്യത്ത് കനത്ത മൂടൽമഞ്ഞും കാഴ്ചാപരിധി 50 മീറ്ററിൽ താഴെയും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താൽക്കാലികമായി വിമാന സര്‍വീസുകള്‍ നിർത്തിവച്ചിരുന്നു. സര്‍വീസുകൾ പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിലെ ഓപ്പറേഷൻസ് ടീമുകളും എയർ ട്രാഫിക് കൺട്രോൾ ടീമുകളും സാഹചര്യം നിരീക്ഷിക്കുകയും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിച്ചതായും അൽ-രാജ്ഹി വിശദീകരിച്ചു. വിമാന കമ്പനികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് നിലവിൽ പതിവ് ഷെഡ്യൂളുകൾ അനുസരിച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


