ഒരു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ ഓപ്പറേഷൻ ആരംഭിച്ചത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ നിരീക്ഷിക്കുകയും തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കുകയുമായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനത്താവളത്തില്‍ വൻ മയക്കുമരുന്ന് വേട്ട. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന്‍റെ ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് ഡിപ്പാർട്ട്‌മെന്‍റ് കുവൈത്ത് എയർപോർട്ട് കസ്റ്റംസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. ലണ്ടൻ ഹീത്രോ എയർപോർട്ടിൽ നിന്ന് എത്തിയ യാത്രക്കാരന്‍റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

വിശ്വസനീയമായ ഒരു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ ഈ ഓപ്പറേഷൻ ആരംഭിച്ചത്. യൂറോപ്യൻ പൗരനായ യാത്രക്കാരൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും. മയക്കുമരുന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചതായുമായിരുന്നു വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാൾ വിമാനമിറങ്ങിയ ഉടൻ തന്നെ നിരീക്ഷണം നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ 312 ഗ്രാം ഹാഷിഷ് കണ്ടെത്തി.

തുടർന്ന് പ്രതിയെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് മെഡിക്കൽ സ്റ്റാഫ് ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ശേഷിക്കുന്ന മയക്കുമരുന്ന് പുറത്തെടുത്തു. ആകെ 412 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു.