കുവൈത്തിൽ പകൽ സമയങ്ങളിൽ ബോട്ട് യാത്രയ്ക്ക് അനുമതി നൽകി കോസ്റ്റ് ഗാർഡ്. കുവൈത്ത് തീരങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. മീൻപിടുത്ത, വിനോദ ബോട്ടുകൾക്ക് പകൽ യാത്ര ചെയ്യാൻ അനുമതി നൽകി.  

കുവൈത്ത് സിറ്റി: കുവൈത്ത് തീരങ്ങളിൽ മീൻപിടുത്ത ബോട്ടുകൾക്കും വിനോദ ബോട്ടുകൾക്കും പകൽ സമയങ്ങളിൽ യാത്ര ചെയ്യാനുള്ള അനുമതി നിലവിൽ വന്നതോടെ കടൽത്തീരങ്ങളും മറീനകളും വീണ്ടും സജീവമായി. സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതിനെത്തുടർന്ന്, ഞായറാഴ്ച പുലർച്ചെ മുതൽ തന്നെ നിരവധി ബോട്ടുകളാണ് കടലിലേക്ക് നീങ്ങിയത്.

രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബോട്ടുകൾക്ക് യാത്രാ അനുമതിയുള്ളത്. നിർദ്ദിഷ്ടമായ മാരിടൈം മാപ്പ് അനുസരിച്ചുള്ള മേഖലകളിൽ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ എന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ബോട്ട് സർവീസുകൾ നടക്കുന്നത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കടലിൽ കോസ്റ്റ് ഗാർഡ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പകൽ യാത്ര അനുവദിച്ചത് മീൻപിടുത്തക്കാർക്കും കടൽ യാത്ര ഇഷ്ടപ്പെടുന്നവർക്കും വലിയ ആശ്വാസമായിട്ടുണ്ട്. എന്നാൽ, ഇത് പൂർണ്ണമായ അർത്ഥത്തിലുള്ള യാത്രാ അനുമതിയല്ലെന്നും കടൽയാത്രയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്ക് ശേഷമോ അനുവദിക്കപ്പെട്ട മേഖലയ്ക്ക് പുറത്തോ സഞ്ചരിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് ഈ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.