കുവൈറ്റിൽ ജനുവരി മുതൽ ജൂലൈ വരെ 19,000 വിദേശികളെ നാടുകടത്തി. 

കുവൈറ്റ് സിറ്റി: അനധികൃത താമസവും തൊഴിൽ നിയമ ലംഘനങ്ങളും ലക്ഷ്യമിട്ട് കുവൈറ്റ് സുരക്ഷാ വകുപ്പുകൾ സ്വീകരിച്ചുവരുന്ന കർശന നടപടികളുടെ ഭാഗമായി, 2025 ജനുവരി മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ 19,000-ത്തിലധികം വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

താമസ നിയമങ്ങൾ ലംഘിച്ചവർ, ജോലി അനുമതിയില്ലാതെ തൊഴിലിൽ ഏർപ്പെട്ടവർ, അനധികൃത കച്ചവടക്കാർ, യാചകർ, ഒളിച്ചോട്ട കേസുകളിലെ പ്രതികൾ എന്നിവർക്കെതിരെയാണ് പ്രധാനമായും നടപടികൾ സ്വീകരിച്ചത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും മയക്കുമരുന്ന്, ലഹരിമദ്യ വിതരണം അല്ലെങ്കിൽ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരെയും ഉൾപ്പെടുത്തിയാണ് ഈ നടപടികൾ ശക്തമാക്കിയത്.

അനധികൃത പ്രവാസികളെ കണ്ടെത്തുന്നതിനായി വിവിധ മേഖലകളിൽ നിരന്തര പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, നിയമം പാലിക്കുന്ന പ്രവാസികൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.