പരിശോധനകളിൽ പിടിയിലാകുന്നവരെ ഡിപോർട്ടേഷൻ വിഭാഗത്തിലേക്കാണ് കൈമാറുന്നത് 

കുവൈത്ത് സിറ്റി: ഈ വർഷം മെയ്, ജൂൺ മാസങ്ങളിലായി ഏകദേശം 6,300 പ്രവാസികളെ നാടുകടത്തുന്ന നടപടികൾ ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറിലെ ഡിപോർട്ടേഷൻ ആൻഡ് ഡിറ്റൻഷൻ വിഭാഗം പൂർത്തിയാക്കി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് വേഗത്തിൽ നാടുകടത്താനുള്ള വകുപ്പിന്റെ നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

Add Asianetnews as a Preferred SourcegooglePreferred

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ കൈമാറിയ പ്രവാസികളെ നാടുകടത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വകുപ്പ് പരിശ്രമിക്കുന്നത് തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കൂട്ടത്തിൽ ചിലർക്ക് ജുഡീഷ്യൽ വിധികൾ ബാധകമാണ്. നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നത് വരെ താൽക്കാലിക തടങ്കലിൽ കഴിയുന്ന നിയമലംഘകർക്ക് മാനുഷിക പിന്തുണയും മറ്റ് ആവശ്യങ്ങളും നൽകിക്കൊണ്ട് നടപടികൾ വേഗത്തിലാക്കാൻ വകുപ്പ് പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തുടനീളം നടക്കുന്ന സുരക്ഷാ പരിശോധനകളിൽ പിടിയിലാകുന്ന നിയമവിരുദ്ധ തൊഴിലാളികൾ ഉൾപ്പെടെയുള്ള താമസ, തൊഴിൽ നിയമലംഘകരെ മന്ത്രാലയത്തിലെ ഫീൽഡ് സെക്ടറുകൾ ഡിപോർട്ടേഷൻ വിഭാഗത്തിലേക്ക് കൈമാറുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.