ലൈസൻസില്ലാതെ വാഹനമോടിക്കൽ ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങൾക്ക് പിടിയിലായവരെയാണ് നാടുകടത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നാടുകടത്തിയത് 74 പ്രവാസികളെ. ലൈസൻസില്ലാതെ വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നിവയുൾപ്പെടെ ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾക്കാണ് പ്രവാസികളെ നാടുകടത്തിയത്.
ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റി 2025-ന്റെ ചെയർമാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അസ്സുബ്ഹാനാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 61,553 നിയമ ലംഘനങ്ങൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also - പ്രവാസികൾക്ക് പ്രിയപ്പെട്ട കുവൈത്ത്; ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാരെന്ന് കണക്കുകൾ
അതേസമയം കുവൈത്തിലെ പുതിയ ട്രാഫിക് നിയമം അനുസരിച്ച് ഏപ്രിൽ 22 മുതൽ പുതിയ പിഴകൾ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 30 കുവൈത്തി ദിനാർ പ്രാരംഭ പിഴ ചുമത്തും. എന്നാൽ, കോടതിയിലേക്ക് റഫർ ചെയ്താൽ ശിക്ഷ ഒരു മാസം വരെ തടവോ, 50 മുതൽ 100 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി വർദ്ധിക്കും. സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഒരു നിർണായക സുരക്ഷാ നടപടിയാണെന്ന് അധികൃതർ വിശദീകരിച്ചു. ജനുവരി 19-ന്, ട്രാഫിക് സംബന്ധിച്ച 1976-ലെ ഡിക്രി-നിയമം നമ്പർ 67-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2025-ലെ നിയമം നമ്പർ (5) പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക ഗസറ്റിൽ വന്നതോടെ മൂന്ന് മാസം കഴിഞ്ഞ് ഏപ്രിൽ 22ന് നിയമം പ്രാബല്യത്തിൽ വരും.
