ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്ക് കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരും. 

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് നീട്ടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മുസറം അറിയിച്ചു.

അതേസമയം കുവൈത്തില്‍ ഏര്‍പ്പെടുത്തിയ ഭാഗിക കര്‍ഫ്യൂ ഏപ്രില്‍ 22 വരെ നീട്ടി. ഏപ്രില്‍ എട്ടു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും പുതിയ കര്‍ഫ്യൂ സമയം. നേരത്തെ ഏപ്രില്‍ എട്ടുവരെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപന തോത് വിലയിരുത്തിയ ശേഷം കര്‍ഫ്യൂ തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

റമദാനില്‍ റെസ്റ്റോറന്റുകള്‍ക്ക് രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ ഡെലിവറി സര്‍വീസിന് പ്രത്യേക അനുമതി നല്‍കും. സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഏപ്രില്‍ എട്ടു മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറത്തു പോകാന്‍ പാടില്ല. സഹകരണ സംഘങ്ങളില്‍ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്ത് ഷോപ്പിങിന് അപ്പോയിന്റ്‌മെന്റ് നല്‍കും.