ഇഖാമയ്ക്ക് പുതിയ ഉത്തരവ്; കുവൈത്തില്‍ മലയാളികളടക്കം പ്രതിസന്ധിയില്‍
തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് കമ്പനികളുടെ ലൈസൻസ് കാലാവധി മാനദണ്ഡമാക്കിയതോടെയാണ് കമ്പനികൾ പ്രതിസന്ധിയിലായത്. കമ്പനികളുടെ ലൈസൻസ് കാലാവധി 6 മാസത്തിൽ കുറവാണെങ്കിൽ ജീവനക്കാരുടെ ഇഖാമ പുതുക്കി നൽകേണ്ടന്നാണ് താമസ കാര്യ വകുപ്പിന്റെ നിലപാട്
കുവൈത്ത് സിറ്റി: കമ്പനികൾക്ക് ആറുമാസം ലൈസൻസില്ലെങ്കിൽ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന് കുവൈത്ത്. താമസകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതോടെ മലയാളികളുടേതടക്കം നിരവധി കമ്പനികൾ പ്രതിസന്ധിയിലായി.
തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് കമ്പനികളുടെ ലൈസൻസ് കാലാവധി മാനദണ്ഡമാക്കിയതോടെയാണ് കമ്പനികൾ പ്രതിസന്ധിയിലായത്. കമ്പനികളുടെ ലൈസൻസ് കാലാവധി 6 മാസത്തിൽ കുറവാണെങ്കിൽ ജീവനക്കാരുടെ ഇഖാമ പുതുക്കി നൽകേണ്ടന്നാണ് താമസ കാര്യ വകുപ്പിന്റെ നിലപാട്.
വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസൻസ് കാലാവധി നീട്ടി വാങ്ങാനാണ് താമസകാര്യ വകുപ്പിന്റെ നിർദേശം. സാധാരണ ഗതിയിൽ 3 മുതൽ 5 വർഷം വരെയാണ് വാണിജ്യ ലൈസൻസിന്റെ കാലാവധി. കാലാവധി പൂർത്തിയായതിന് ശേഷമോ തൊട്ടു മുൻപോ മാത്രമാണ് ലൈസൻസ് പുതുക്കി നൽകുന്നത്. എന്നാൽ ഇഖാമ നടപടികൾക്ക് തടസം നേരിടുന്നതിനാൽ കാലാവധി അവസാനിക്കുന്നതിന് മുൻപേ ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് നിരവധി കമ്പനികൾ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.