ഏകദേശം 30,000 യാത്രക്കാർ അബ്ദാലി അതിർത്തി കടന്ന് കുവൈത്തിൽ പ്രവേശിച്ചു

കുവൈത്ത് സിറ്റി: മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ കുടുങ്ങിയ യാത്രക്കാർക്ക് സഹായം നൽകി കുവൈത്ത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഏകദേശം 30,000 യാത്രക്കാർ അബ്ദാലി അതിർത്തി കടന്ന് കുവൈത്തിൽ പ്രവേശിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഈ യാത്രക്കാരിൽ വിദേശ രാജ്യക്കാർ ഉൾപ്പെടുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചിലർ ഇറാനിൽ നിന്ന് കരമാർഗം എത്തിയവരാണ്. മറ്റു ചിലർ ഇറാഖിൽ നിന്ന് കുവൈത്ത് വഴി സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവരുമാണ്. നിലവിലുള്ള പ്രാദേശിക സംഭവങ്ങൾ കാരണം അവിടത്തെ വ്യോമഗതാഗതം നിർത്തിവെച്ചതിനെ തുടർന്നാണ് യാത്രക്കാർ കുടുങ്ങിയത്. അതേസമയം, യാത്രക്കാരുടെ ഒഴുക്ക് തുടരുകയും അതിർത്തി കടക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശപ്രകാരം, കുടുങ്ങിയവരെ നാട്ടിലെത്തിക്കാനും രാജ്യത്തേക്ക് പ്രവേശിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. വ്യോമഗതാഗതം നിർത്തിവെച്ചതിനെ തുടർന്ന് ഇറാനിലും ഇറാഖിലും കുടുങ്ങിയ കുവൈത്തികളെയും, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാരെയും, അറബ്, യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലെ പൗരന്മാരെയും നാട്ടിലെത്തിക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്.