ഇടനിലക്കാരായി പ്രവർത്തിച്ച പ്രവാസികൾക്കും മധ്യസ്ഥർക്കും കോടതി അഞ്ച് വർഷം തടവ് വിധിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: പ്രവാസികൾക്കായി വ്യാജ റെസിഡൻസി വിലാസങ്ങൾ ഉണ്ടാക്കിയ ഉദ്യോഗസ്ഥന് കുവൈത്തിൽ ജയിൽ ശിക്ഷ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ (PACI) ജോലി ചെയ്യുന്ന കുവൈത്തി ഉദ്യോഗസ്ഥനാണ് പ്രവാസികൾക്കായി വ്യാജ റെസിഡൻസി വിലാസങ്ങൾ സൃഷ്ടിക്കാൻ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞത്. തുടർന്ന് ഇയാൾക്ക് അഞ്ചുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു.

വ്യാജ വിലാസങ്ങൾ തയ്യാറാക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ച പ്രവാസികൾക്കും മധ്യസ്ഥർക്കും കോടതി അഞ്ച് വർഷം തടവ് വിധിച്ചിട്ടുണ്ട്. ശിക്ഷയ്ക്ക് പുറമെ, കൈക്കൂലിയായി സ്വീകരിച്ച മൊത്തം തുകയുടെ ഇരട്ടി തുക ഇവർ പിഴ അടയ്ക്കാനും വിധിക്കപ്പെട്ടു. ശിക്ഷ അനുഭവിച്ച് പൂർത്തിയായ ശേഷം വിദേശികളെ കുവൈത്തിൽ നിന്നു നാടുകടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

രാജ്യത്തെ സിവിൽ രേഖകളുടെ വിശ്വാസ്യത സംരക്ഷിക്കാനും ഭരണതലത്തിലെ അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും പരിശ്രമിക്കുന്ന കുവൈത്ത് അധികൃതരുടെ ഉറച്ച നിലപാടിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.