കശ്മീരിലെ വിശാലമായ കയറ്റുമതി സാദ്ധ്യതകള്‍ ഇതുവഴി ഉപയോഗപ്പെടുത്താമെന്നും, ഇതിനായി അവസരം നല്‍കിയതിന് ജമ്മു കശ്മീര്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എ പറഞ്ഞു. പ്രാദേശികമായി കാശ്മീരില്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, കരകൗശല വസ്തുക്കള്‍, മറ്റ് പ്രധാന ഉത്പന്നങ്ങള്‍ എന്നിവയുടെ വലിയ തോതിലുള്ള കയറ്റുമതി സാധ്യത ഇതോടെ തുറക്കുകയാണെന്ന് സലിം പറഞ്ഞു. 

ശ്രീനഗര്‍: കശ്മീരില്‍(Kashmir) നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലും(UAE) മറ്റ് ഗള്‍ഫ് നാടുകളിലുമെത്തിക്കുന്നതിനായി ലുലു ഗ്രൂപ്പും(LuLu group ) ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനും(Go First airline) ഒരുങ്ങുന്നു.

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് നേരിട്ടുള്ള കാര്‍ഗോ സര്‍വീസിനാണ് ലുലു ഗ്രൂപ്പും ഗോ ഫസ്റ്റ് എയര്‍ലൈനും തമ്മില്‍ ധാരണയായത്. ജമ്മു കശ്മീര്‍ വ്യവസായ - സിവില്‍ ഏവിയേഷന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ ഠാക്കൂറിന്റെ സാന്നിധ്യത്തില്‍ ഗോ ഫസ്റ്റ് മേധാവി മോഹിത് ദ്വിവേദിയും ലുലു ഗ്രൂപ്പ് ഡയറകറ്റര്‍ സലിം എം എ യും തമ്മിലാണ് ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ശ്രീ നഗറില്‍ വെച്ച് ഒപ്പ് വെച്ചത്.

ഗോ ഫസ്റ്റിന്റെ കാശ്മീരില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ആദ്യത്തെ അന്താരാഷ്ട്ര യാത്ര വിമാന സര്‍വീസ് കഴിഞ്ഞയാഴ്ചയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം കശ്മീരില്‍ നിന്നും ആദ്യമായി അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്ന ആദ്യ എയര്‍ലൈന്‍ എന്ന ബഹുമതിയും ഗോ ഫസ്റ്റ് കരസ്ഥമാക്കുകയാണ്.

കശ്മീരിലെ വിശാലമായ കയറ്റുമതി സാദ്ധ്യതകള്‍ ഇതുവഴി ഉപയോഗപ്പെടുത്താമെന്നും, ഇതിനായി അവസരം നല്‍കിയതിന് ജമ്മു കശ്മീര്‍ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എ പറഞ്ഞു. പ്രാദേശികമായി കാശ്മീരില്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, കരകൗശല വസ്തുക്കള്‍, മറ്റ് പ്രധാന ഉത്പന്നങ്ങള്‍ എന്നിവയുടെ വലിയ തോതിലുള്ള കയറ്റുമതി സാധ്യത ഇതോടെ തുറക്കുകയാണെന്ന് സലിം പറഞ്ഞു. 

ഡിസംബറില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി ഗോ ഫസ്റ്റ് മേധാവി മോഹിത് ദ്വിവേദി വ്യക്തമാക്കി. ജമ്മുകശ്മീര്‍ - കേന്ദ്ര ഗവണ്‍മെന്റുകള്‍, ലുലു ഗ്രൂപ്പ് എന്നിവയോടുള്ള നന്ദിയും ഗോ ഫസ്റ്റ് അറിയിച്ചു. കാര്‍ഗോ സര്‍വീസ് ആരംഭിക്കുന്നതോടെ ജമ്മു കശ്മീരിലെ കര്‍ഷകര്‍ക്കും, നെയ്ത്തുകാര്‍ക്കും, ചെറുകിട സംരംഭകര്‍ക്കും വലിയ വിപണന സാധ്യത മുന്നില്‍ കാണാമെന്ന് സെക്രട്ടറി രഞ്ജന്‍ താക്കൂര്‍ പറഞ്ഞു. ലുലുവിന്റെ ഉപഭോക്താക്കള്‍ക്ക് മികച്ച ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതും പുതിയ സര്‍വീസിന്റെ പ്രധാന സവിശേഷതയാണ്. ആദ്യം ആഴ്ചയില്‍ 4 സര്‍വിസുകള്‍ നടത്തുന്ന ഗോ ഫസ്റ്റ് എല്ലാദിവസവും സര്‍വീസ് നടത്തുന്ന രീതിയിലേക്ക് മാറും. അത് ദുബായ് ഷാര്‍ജ മറ്റ് വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ ഗുണപ്രദമായി മാറുമെന്നും താക്കൂര്‍ പറഞ്ഞു. ഇതിനകം വിജയകരമായി കാശ്മീരി ആപ്പിള്‍ കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന ലുലു ഗ്രൂപ്പ് ഇപ്പോള്‍ കയറ്റുമതി വ്യാപകമാക്കുന്നതോടെ ജമ്മു കശ്മീരിലെ കര്‍ഷകര്‍ക്ക് വിശാലമായ അവസരങ്ങളാണ് നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.