നിലവില്‍ 14 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് സൗദിയിലുള്ളത്. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും. ഇതിനായി 100 കോടി റിയാലിന്റെ നിക്ഷേപം നടത്തും. റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. 

റിയാദ്: 2020 ആകുമ്പോഴേക്ക് സൗദിയിലെ ആകെ നിക്ഷേപം 200 കോടി റിയാലായി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിനിടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 14 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് സൗദിയിലുള്ളത്. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ 15 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും. ഇതിനായി 100 കോടി റിയാലിന്റെ നിക്ഷേപം നടത്തും. റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. കിങ് അബ്‍ദുല്ല ഇക്കണോമിക് സിറ്റിയില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ലോജിസ്റ്റിക്സ് സെന്റര്‍ സ്ഥാപിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ തീരുമാനവും എം.എ യൂസഫലി സൗദി കിരീടാവകാശിയെ അറിയിച്ചു. 200 ദശലക്ഷം റിയാലാണ് ഇതിനായി നിക്ഷേപിക്കുന്നത്.

സൗദി ഭരണകൂടത്തിന്റെ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്ന ലുലു ഗ്രൂപ്പിലെ 40 ശതമാനം ജീവനക്കാരും സൗദി പൗരന്മാരാണെന്ന് യൂസഫലി അറിയിച്ചു. പുതിയ പദ്ധതികള്‍ കൂടി നടപ്പിലാവുന്നതോടെ കൂടുതല്‍ സൗദി പൗരന്മാര്‍ക്കും കൂടുതല്‍ ഇന്ത്യക്കാര്‍ക്കും തൊഴില്‍ ലഭ്യമാക്കാനാവുമെന്നും യുസഫലി പറഞ്ഞു.