സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു; നിയമ നടപടിയുമായി എം.എ.യൂസഫലി
ഇന്ത്യക്കാർക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടെങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. ഇനിയെല്ലാം കോടതി തീരുമാനിക്കട്ടെയെന്നും വ്യവസായി എംഎ യൂസഫലി പറഞ്ഞു.
ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുകയെന്നത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണ്. ഇന്ത്യക്കാർക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടെങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. ഇനിയെല്ലാം കോടതി തീരുമാനിക്കട്ടെയെന്നും വ്യവസായി എംഎ യൂസഫലി പറഞ്ഞു.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് തന്റെ നയം. കക്ഷിരാഷ്ട്രീയത്തിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും താത്പര്യമില്ലെന്നും ട്വന്റി 20യുടെ വിജയത്തിന്റെ പശ്ചാതലത്തില്‍ യൂസഫലി വ്യക്തമാക്കി. കൊവിഡ് കാരണം ഉദ്ദേശിച്ച മുന്നേറ്റമുണ്ടാക്കാൻ ഈ വർഷം ലുലു ഗ്രൂപ്പിന് സാധിച്ചിട്ടില്ലെന്ന് യൂസഫലി പറഞ്ഞു. വാക്സിന്‍ വരുന്നതോടെ എല്ലാം അവസാനിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് റിപോർട്ട് ചെയ്യപ്പെട്ടതിനെതുടര്‍ന്ന് പല രാജ്യങ്ങളും ലോക്ഡൗൺ ആയതോടെ ആ പ്രതീക്ഷ അസ്ഥാനത്തായതായും അദ്ദേഹം പറഞ്ഞു.