ഉംറ കർമം പൂർത്തിയാക്കി മടങ്ങവെ ഇന്ത്യക്കാരൻ സൗദിയിൽ മരിച്ചു. മക്കയിലെ ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനം കൂടി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
റിയാദ്: ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ഉംറ കർമം പൂർത്തിയാക്കി മടങ്ങവെ മധ്യപ്രദേശ് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. മധ്യപ്രദേശ് ലാൽപ്പുര സ്വദേശി യാക്കൂബ് ഖാൻ ചൗധരി (83) ആണ് അൽ ഖസീം പ്രവിശ്യയിലെ ബുഖേരിയയിൽ മരിച്ചത്. മക്കയിലെ ഉംറ കർമങ്ങൾക്ക് ശേഷം മദീന സന്ദർശനം കൂടി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് യാക്കൂബ് ഖാന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
ഉടൻ തന്നെ ബുഖേരിയ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനം മൂലം മരണം സംഭവിക്കുകയായിരുന്നു. മരണവിവരമറിഞ്ഞതിനെ തുടർന്ന് ബുഖേരിയ പോലീസ് സ്റ്റേഷനിൽ നിന്നും ബുറൈദയിലെ ‘കനിവ്’ ജീവകാരുണ്യ വിഭാഗത്തെ വിവരമറിയിച്ചു. കനിവ് പ്രവർത്തകനും ബുഖേരിയ പ്രവാസി കൂട്ടായ്മ അംഗവുമായ സാജിദ് ചെങ്കളത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലുമുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ബുധനാഴ്ച അസർ നമസ്കാരത്തിന് ശേഷം ബുഖേരിയ അൽ സഹ്‌റ മസ്ജിദ് മഖ്ബറയിൽ ഖബറടക്കം നടത്തി. ഭാര്യ: അഖില ബീവി. മക്കൾ: ഇർഫാൻ ഖാൻ, ഫുർഖാൻ ഖാൻ, ജബ്റാൻ ഖാൻ.


