കുവൈത്തിൽ ഏഴായിരത്തിലധികം വിദേശ അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങുന്നു. അധിക തസ്തികകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായുള്ള ഈ നടപടിയിലൂടെ പ്രതിവർഷം 4.2 കോടി ദിനാർ ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്. പിരിച്ചുവിടൽ സീനിയോറിറ്റി അടിസ്ഥാനത്തിലായിരിക്കും, എന്നാൽ അധ്യാപക ക്ഷാമമുള്ള വിഷയങ്ങളിൽ പുതിയ നിയമനങ്ങൾ തുടരും.
കുവൈത്ത് സിറ്റി: കുവൈത്തിൽ 7,000ത്തിലധികം പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നു. വിവിധ വിഷയങ്ങളിലായി ആകെ നിലനിൽക്കുന്ന 33,268 അധ്യാപകരുടെ അധിക തസ്തികകൾ പുനഃക്രമീകരിക്കുന്നതിന്റെ ആദ്യഘട്ടമായി അറബ്, ഇതര രാജ്യക്കാരായ 7,019 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തീരുമാനം. 1,551 പുരുഷ അധ്യാപകരും 5,468 വനിതാ അധ്യാപകരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.
ഈ നടപടിയിലൂടെ പ്രതിവർഷം ശമ്പള ഇനത്തിൽ ചെലവഴിക്കുന്ന ഏകദേശം 4.2 കോടി കുവൈത്തി ദിനാർ ലാഭിക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്. പിരിച്ചുവിടൽ ഉത്തരവ് ലഭിക്കുന്ന അധ്യാപകരെ സർക്കാരിന്റെ 'സാഹെൽ' ആപ്ലിക്കേഷൻ വഴി വിവരമറിയിക്കും. ഇവരുടെ നിയമപരമായ ആനുകൂല്യങ്ങളും തൊഴിൽപരമായ കുടിശ്ശികകളും പൂർണ്ണമായി സംരക്ഷിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദ്ദേശപ്രകാരമാണ് സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം യഥാർത്ഥ ആവശ്യകതയ്ക്ക് അനുസൃതമായി പുനഃസംഘടിപ്പിക്കുന്നത്.
കായിക വിദ്യാഭ്യാസം, ഇസ്ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ അധിക അധ്യാപകരുള്ളതെന്ന് മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ കണ്ടെത്തി. സർവീസിലെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ആദ്യഘട്ടത്തിൽ ഒഴിവാക്കേണ്ട അധ്യാപകരെ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഇത് എല്ലാ വിഷയങ്ങളിലുമുള്ള പൊതുവായ വെട്ടിച്ചുരുക്കലല്ലെന്നും, യഥാർത്ഥ അധ്യാപക ക്ഷാമം നേരിടുന്ന പ്രത്യേക വിഷയങ്ങളിൽ പുതിയ നിയമനങ്ങൾ തുടർന്നും നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

