കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തിയതടക്കം നിരവധി മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ടൂറിസം, വ്യാപാര മേഖലകൾക്കൊപ്പം കുടുംബ സംഗമത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിൽ വിസാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തുകയും, ബിരുദ നിബന്ധനയും കുവൈത്തിലേക്ക് വരാനായി ദേശീയ വിമാനക്കമ്പനി നിർബന്ധവും റദ്ദാക്കുകയും ചെയ്തതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പ്രധാന മാറ്റങ്ങൾ
കുടുംബ സന്ദർശന വിസ: മൂന്ന് മാസത്തേക്ക് അനുവദിക്കപ്പെടും. പിന്നീട് ഇത് ആറ് മാസം വരെ നീട്ടാനാകും. വിശേഷ സാഹചര്യങ്ങളിൽ ഒരു വർഷം വരെ നീട്ടുന്നതിന് സാധ്യതകൾ കാണുന്നു.
ബിരുദ നിബന്ധന ഒഴിവാക്കി: സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിനായി ഇനി സർവകലാശാല ബിരുദം ആവശ്യമായിരിക്കില്ല. വിദേശത്തുള്ള മലയാളികൾക്കുള്‍പ്പെടെയുള്ള പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും.
വിമാനക്കമ്പനി നിർബന്ധം പിൻവലിച്ചു: സന്ദർശകർക്ക് ഇനി കുവൈത്തി വിമാനക്കമ്പനികൾക്ക് പുറമേ മറ്റ് അന്താരാഷ്ട്ര എയർലൈൻസുകൾ വഴിയും യാത്ര ചെയ്യാം. ബന്ധുത്വ പരിധി വികസിപ്പിച്ചു: ബന്ധുക്കൾക്ക് സന്ദർശന വിസ അനുവദിക്കും.
വിസ ഫീസ് ഘടന: സന്ദർശന വിസയുമായി ബന്ധപ്പെട്ട പുതുക്കിയ ഫീസ് ഘടന ഉടൻ മന്ത്രിസഭയുടെ പരിഗണനക്ക് വിധേയമാക്കും. ഇതിലൂടെ, മിഡിൽ ഈസ്റ്റ് എയർലൈൻസിനും മറ്റ് വിദേശ എയർലൈൻസുകൾക്കും കുവൈത്തിലെ സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കും. കുവൈത്തിന്റെ ടൂറിസം മേഖല വളർത്തുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ പരിഷ്‌കാരങ്ങൾ.
