മകളുടെ വിവാഹം നടത്താൻ നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദിവസങ്ങളായി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ഗ്യാസ് ട്രബിളാണ് എന്ന് കരുതി ആശുപത്രിയിൽ പോകുന്നത് അവഗണിക്കുകയായിരുന്നു.
റിയാദ്: മകളുടെ വിവാഹത്തിന് ഈ മാസം അവസാനം നാട്ടിൽ പോകാനൊരുങ്ങിയ മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പറവൂർ കടപ്പള്ളിപ്പറമ്പിൽ അഷറഫ് അബൂബക്കർ (55) ആണ് മരിച്ചത്. 29 വർഷമായി പ്രവാസിയായ ഇദ്ദേഹം ദമ്മാം കേന്ദ്രമായ ഒരു ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മകളുടെ വിവാഹം നടത്താൻ ഈ മാസം അവസാനം നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ദിവസങ്ങളായി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ഗ്യാസ് ട്രബിളാണ് എന്ന് കരുതി ആശുപത്രിയിൽ പോകുന്നത് അവഗണിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണ അഷറഫിനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ നിർദേശിച്ചതിനെ തുടർന്ന് അൽ മുവാസാത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: മൈമൂന. മക്കൾ: അൽത്വാഫ്, അഹ്സന. സഹോദരി ബുഷ്റയും സഹോദരി ഭർത്താവ് ഉമറും ദമ്മാമിലുണ്ട്. മൃതദേഹം ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്.