ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. 

ദോഹ: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി യുവാവ് ഖത്തറില്‍ (Qatar) ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന്‍ അഷ്റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു.

സഫിയയാണ് മാതാവ്. സഹോദരിമാര്‍ - റിനു ഷെബ്രി, മിന്നു. പിതാവും ഖത്തറില്‍ ജോലി ചെയ്യുകയാണ്. കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്‍ച രാത്രിയോടെ ഖത്തര്‍ എയര്‍വെയ്‍സ് വിമാനത്താവളത്തില്‍ നാട്ടിലെത്തിച്ചു.

പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ (Jeddah, Saudi Arabia) മരിച്ചു. മലപ്പുറം കോട്ടക്കൽ ഇരിമ്പിളിയം മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരക്കുന്നിൽ ഉണ്ണീൻകുട്ടിയുടെ മകൻ അഷ്റഫലി (42) ആണ് മരിച്ചത്. തായിഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗോതമ്പ് എടുക്കുന്നതിനായി ജിദ്ദയിൽ ട്രൈലറുമായി എത്തിയതായിരുന്നു. ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടർനടപടികൾക്കായി തായിഫ്, ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ (Oman) നിര്യാതനായി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ശ്രീകൃഷ്ണ മന്ദിരത്തിൽ ശ്രീധരൻ ആചാരിയുടെ മകൻ സുരേഷ് കുമാർ (56) ആണ് മരിണപ്പെട്ടത്. ഹൃദയാഘാതം മൂലം (Cardiac arrest) മസ്‌കത്തിലെ ഖൗള ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

മാതാവ് - സരസമ്മാൾ. ഭാര്യ - അജിത. മൃതദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

പ്രവാസി മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു
മസ്‌കറ്റ്: മലയാളി ബാലന്‍ (keralite boy) ഒമാനില്‍ (Oman) മരിച്ചു. മുലദ്ദ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇഹാന്‍ നഹാസ് (ഏഴ്) ആണ് ഒമാനിലെ സുവൈഖില്‍ ഹൃദയാഘാതത്തെ (heart attack) തുടര്‍ന്ന് മരിച്ചത്. 

ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ്: തൃശൂര്‍ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടില്‍ നഹാസ് ഖാദര്‍. മാതാവ് : ഷഫീദ നഹാസ്. സഹോദരന്‍ ഇഷാന്‍ നഹാസ് (മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി) ഖബറടക്കം സുവൈഖ് ഖബര്‍സ്ഥാനില്‍ നടന്നു. 

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
ദുബൈ: ദുബൈയില്‍ (Dubai) മരിച്ച വ്‌ലോഗറും (vlogger) ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (20) (Rifa Mehnu) മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ചയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ, മെഹ്നു ചാനല്‍ എന്ന പേരില്‍ വ്‌ലോഗിങ് ആരംഭിച്ചു. റിഫയ്‌ക്കൊപ്പം ഭര്‍ത്താവ് മെഹ്നുവും വ്‌ലോഗുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. സംഗീത ആല്‍ബങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഭര്‍ത്താവിനും ഏക മകന്‍ ആസാന്‍ മെഹ്നുവിനൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയത്. ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.

പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയായിരുന്നു. മകനെ നാട്ടിലാക്കിയ ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫയും ദുബൈയിലെത്തി. തിരികെ ദുബൈയിലെത്തിയ റിഫ സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഏറെ സന്തോഷത്തോടെ ആ വീഡിയോയില്‍ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.