മൂന്ന് മക്കള്‍ സ്കൂളില്‍ പോയിട്ട് വര്‍ഷങ്ങളായി നാലാമത്തെ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് പോലുമില്ല. അധികൃതരുടെ കനിവ് തേടുകയാണ് ഈ മലയാളി കുടുംബം. 

മസ്കറ്റ്: അച്ഛൻ ബിസിനസ് തകർന്ന് കേസിൽ കുടുങ്ങിയതോടെ അഞ്ച് വർഷമായി സ്കൂളിൽ പോലും പോകാനാകാതെ ഒമാനിൽ വീടിനകത്ത് കുടുങ്ങിപ്പോയ നാല് കുട്ടികൾ. ഞങ്ങൾക്കിനി എന്ന് സ്കൂളിൽ പോകാനാകും എന്ന ചോദ്യം ഇനിയും സഹിക്കാൻ വയ്യാതെ നിസ്സഹായയായ ഒരമ്മ സഹായം തേടുകയാണ്. അഞ്ച് വയസ്സായ ഏറ്റവും ചെറിയ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് പോലുമില്ല. വാടക നൽകാത്തതിനാൽ അടുത്ത മാസം വീടൊഴിയണമെന്ന് നോട്ടീസും കിട്ടിയിരിക്കുന്നു. 

മസ്‌കറ്റിലെ മൊബേലയിലാണ് ഈ കുടുംബം കഴിയുന്നത്. നാല് കുട്ടികളുള്ള വീട്. മൂത്ത പെൺകുട്ടിക്ക് 20 വയസ്സായി. 5 വർഷം മുൻപ് പത്താം ക്ലാസിൽ പഠിത്തം നിർത്തി. പരീക്ഷാ ഫലവും സർട്ടിഫിക്കറ്റും പോലും കിട്ടിയിട്ടില്ല, ഫീസ് നൽകാത്തതിനാൽ. രണ്ടാമത്തെ മകളും മകനും ഏഴാം ക്ലാസിന് ശേഷം സ്കൂളിൽ പോയിട്ടില്ല. 2019 ഏപ്രിൽ മാസം ജനിച്ച നാലാമത്തെ കുട്ടിക്ക് അഞ്ച് വയസ്സ് പൂർത്തിയായിട്ടും ജനന സർട്ടിഫിക്കറ്റ് പോലും ഇല്ല. കുട്ടികളുടെ പിതാവായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മസ്കറ്റിൽ നിർമ്മാണ മേഖലയിൽ ഡിസൈൻ ആൻഡ് സൂപ്പർവിഷൻ കൺസൾട്ടിങ് കമ്പനി നടത്തി വരികയായിരുന്നു. ഇരുപതോളം ജീവനക്കാരുള്ള സ്ഥാപനം. ഇതിലെ തകർച്ചയാണ് എല്ലാം തകിടം മറിച്ചത്. സുന്ദരമായ ജീവിതത്തിൽ നിന്ന് ഒരൊറ്റ വീഴ്ച്ച. അഞ്ച് വർഷമായി ഞങ്ങളിനിയെന്ന് സ്കൂളിൽ പോകുമെന്ന് ചോദിക്കുന്ന കുട്ടികൾ. പ്രായമായ അമ്മ. 

ഹിന്ദി അധ്യാപികയായ ഇവർക്ക് സ്കൂളിൽ ജോലിയുണ്ടായിരുന്നു. ഇതും നഷ്ടപ്പെട്ടു. ട്യൂഷനെടുത്താണ് ഇപ്പോൾ പിടിച്ച് നൽക്കുന്നത്. സമൂഹിക പ്രവർത്തകർ ഭക്ഷണമെത്തിക്കും. ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ ശ്രമിച്ചാലും അവിടെ ആരും സഹായിക്കാനില്ല. പോകാൻ രേഖകളുമില്ല. നിയമക്കുരുക്കുകളും. ഞാൻ തിരികെ വന്നിട്ട് എല്ലാം ശരിയാക്കാമെന്നാണ് ഭർത്താവ് പറയുന്നത്. അതിലിനി ഇവർക്ക് പ്രതീക്ഷയില്ല. ആരെങ്കിലും കനിഞ്ഞാൽ മാത്രമാണ് ഇവരുടെ കണ്ണീർ തോരുക. കുട്ടികൾക്ക് പഠിക്കാനാകമെന്ന ആഗ്രഹമാണ് ആദ്യമുള്ളത്. 

ഇപ്പോൾ താമസിക്കുന്ന സ്ഥലം ഒരു വര്‍ഷമായി വാടക നൽകാതെ കുടിശ്ശികയിലാണ്. ഏപ്രിലിൽ ഒഴിയണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എങ്ങോട്ട് പോകണമെന്നറിയാതെ പ്രയാസത്തിലാണ് ഇവര്‍. രേഖകളില്ലാത്തത് കൊണ്ട് മാത്രം വീടിനകത്ത് കഴിഞ്ഞ് മാനസികവും കായികവുമായ ആരോഗ്യം നഷ്ടപ്പെടുകയാണ് ഈ കുഞ്ഞുങ്ങൾക്ക്. പഠനം മുടങ്ങി മാനസിക പ്രയാസത്തിലാണ് ഈ കുട്ടികൾ. അവരുടെ പഠനവും രേഖകളും അവർക്ക് നഷ്ടപ്പെട്ട ജീവിതവും തിരികെക്കൊടുക്കാൻ നമുക്ക് കഴിയണം. മസ്കറ്റ് ഇന്ത്യൻ എംബസിയുടെ സാമൂഹിക ക്ഷേമ വകുപ്പ് അടിയന്തരമായി അടിയന്തരമായി ഇടപെടണം. കുടുംബത്തിലെ തകർച്ചയ്ക്ക് ശിക്ഷിക്കപ്പെടേണ്ടത് ഭാവിയുടെ വാഗ്ദാനങ്ങളായ നാല് കുട്ടികളല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം